വിശ്വസുന്ദരി പട്ടം സ്വന്തമാക്കി മെക്സിക്കോയിലെ ഫാത്തിമ ബോഷ്
ഷീബ വിജയ൯
മെക്സിക്കോ: 74-ാമത് വിശ്വസുന്ദരി പട്ടം (Miss Universe) മെക്സിക്കോയിലെ ഫാത്തിമ ബോഷ് സ്വന്തമാക്കി. തായ്ലൻഡിലെ പ്രവീണർ സിങ്ങാണ് റണ്ണർ അപ്പ്. 100-ൽ അധികം മത്സരാർഥികളെ പിന്തള്ളിയാണ് ഫാത്തിമ ഒന്നാം സ്ഥാനത്തെത്തിയത്. 73-ാമത് മിസ് യൂണിവേഴ്സായ ഡെൻമാർക്കിലെ വിക്ടോറിയ കെജെർ തെയിൽവി വിജയിയെ കിരീടമണിയിച്ചു. 2020-ലെ ആൻഡ്രിയ മേസക്ക് ശേഷം അഞ്ച് വർഷം കഴിഞ്ഞാണ് മെക്സിക്കോ കിരീടം ചൂടുന്നത്.
മെക്സിക്കോയിലെ ടബാസ്കോയിൽ നിന്നുള്ള ഫാത്തിമ ബോഷ് ഫെർണാണ്ടസ് ഡിസ്‌ലെക്‌സിയ, എ.ഡി.എച്ച്.ഡി, ഹൈപ്പർ ആക്ടിവിറ്റി എന്നിവയോട് പൊരുതിയാണ് വിശ്വസുന്ദരി വേദിയിലെത്തിയത്. 2025-ൽ ഒരു സ്ത്രീ എന്ന നിലയിൽ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും വിശ്വസുന്ദരി പട്ടമുപയോഗിച്ച് സ്ത്രീകൾക്ക് സുരക്ഷിതമായ ഇടമൊരുക്കാൻ എന്തൊക്കെ ചെയ്യുമെന്നുമുള്ള ചോദ്യത്തിന്, "മാറ്റങ്ങൾ വരുത്താനാണ് ഞങ്ങൾ ഇന്ന് ഇവിടെ വന്നിരിക്കുന്നത്, സ്ത്രീകൾ ദുർബലരല്ല, മറിച്ച് ചരിത്രം സൃഷ്ടിക്കാൻ കഴിവുള്ളവരാണ്" എന്ന് ഫാത്തിമ മറുപടി നൽകി. പെൺകുട്ടികളെ ശാക്തീകരിക്കാൻ തന്റെ പദവി എങ്ങനെ ഉപയോഗിക്കുമെന്നുള്ള അവസാന ചോദ്യത്തിന്, സ്വയം വിശ്വസിക്കാനും സ്വന്തം ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും പ്രാധാന്യം നൽകാനും കഴിയണമെന്ന് ഫാത്തിമ പറഞ്ഞു. ബാഡ്മിൻ്റൺ ഇതിഹാസം സൈന നെഹ്‌വാളും വിധികർത്താക്കളിൽ ഒരാളായിരുന്നു. വിശ്വസുന്ദരി പട്ടത്തിനുള്ള ഇന്ത്യയുടെ പ്രതിനിധി മണിക വിശ്വകർമ ടോപ്പ് 12-ൽ പുറത്തായി.
