ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി ഡിജിറ്റൽ സർവീസസ് ടാക്സ് നിർത്തലാക്കി കാനഡ


ശാരിക

ഒട്ടാവ: വ്യാപാരചർച്ചകൾ എല്ലാം നിർത്തിവെക്കുകയാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ വിവാദമായ ഡിജിറ്റൽ സർവീസസ് ടാക്സ് നിർത്തലാക്കി കനേഡിയൻ സർക്കാർ. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ട്രംപുമായി വ്യാപാര ചർച്ചകൾ പഴയതുപോലെ നടക്കുമെന്നും കാർണി വ്യക്തമാക്കി.

ടെക്ക് കമ്പനികൾക്ക് 3% ഡിജിറ്റൽ സർവീസ് ടാക്സ് ഏർപ്പെടുത്തുന്ന കനേഡിയൻ സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു വ്യാപാരചർച്ചകൾ നിർത്തുവെക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയത്. അമേരിക്കൻ കമ്പനികൾക്ക് ഈ നികുതിയിലൂടെ 3 ബില്യൺ ഡോളറിൻ്റെ അധികചിലവുണ്ടാകും എന്നാണ് കണക്കാക്കപ്പെട്ടിരുന്നത്. ഇതോടെയാണ് കാനഡയുമായി വ്യാപാരം നടത്താൻ ബുദ്ധിമുട്ടാണ് എന്നുപറഞ്ഞ് എല്ലാ ചർച്ചകളും നിർത്തിവെയ്ക്കാൻ ട്രംപ് തീരുമാനിച്ചത്.

' ഞങ്ങൾക്ക് ഒരു പുതിയ അറിയിപ്പ് ലഭിച്ചിരിക്കുന്നു. വ്യാപാരം നടത്താൻ ഏറ്റവും ബുദ്ധിമുട്ടുള്ള, ഞങ്ങളുടെ കർഷകരുടെ മേൽ 400% താരിഫുകൾ ഏർപ്പെടുത്തുന്ന കാനഡ ഇപ്പോൾ അമേരിക്കൻ ടെക്ക് കമ്പനികളുടെ മേൽ പുതിയ നികുതി ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതേ കാര്യം ചെയ്യുന്ന യൂറോപ്യൻ യൂണിയനെ കാനഡ കോപ്പിയടിക്കുകയാണ്. അത്യന്തം മോശമായ ഈ നികുതി മൂലം, കാനഡയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും അമേരിക്ക നിർത്തിവെക്കുകയാണ്. കനേഡിയൻ ബിസിനസുകൾ അമേരിക്കയിൽ എത്ര നികുതി അടയ്‌ക്കേണ്ടിവരുമെന്ന് ഒരാഴ്ചക്കുള്ളിൽ അറിയിക്കും'; എന്നായിരുന്നു ചർച്ചകൾ നിർത്തുവെച്ചുവെന്ന് പ്രഖ്യാപിച്ച് ട്രംപ് കുറിച്ചത്.

ജൂൺ 2024 മുതൽക്കാണ് കാനഡയിൽ ഡിജിറ്റൽ സർവീസസ് ടാക്സ് നിലവിൽ വന്നത്. കാനഡയിലെ ജനങ്ങൾക്ക് ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന കമ്പനികൾ അവരുടെ വരുമാനത്തിന്റെ മൂന്ന് ശതമാനമാണ് നികുതി അടയ്‌ക്കേണ്ടത്. ഓൺലൈൻ പരസ്യ കമ്പനികൾ, സോഷ്യൽ മീഡിയ കമ്പനികൾ തുടങ്ങിയ എല്ലാവരെയും ഈ തീരുമാനം ബാധിക്കുമായിരുന്നു. ആമസോൺ, ആപ്പിൾ, ഗൂഗിൾ തുടങ്ങിയ ടെക് ഭീമൻമാരെയും ഈ തീരുമാനം ബാധിക്കും. ജൂൺ 30 മുതൽക്കായിരുന്നു കമ്പനികൾ ഈ നികുതി നൽകിത്തുടങ്ങേണ്ടത്. ഇതാണ് ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നത്.

article-image

ssdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed