ഒമിക്രോൺ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ഒരു തവണ കോവിഡ് വന്നവർക്ക് ഒമിക്രോൺ വകഭേദം ബാധിക്കാനുള്ള സാധ്യത മൂന്ന് മുതൽ 5 മടങ്ങ് വരെ അധികമാണെന്ന് ലോകാരോഗ്യസംഘടന. കോവിഡ് ബാധയെ തുടർന്ന് ലഭിക്കുന്ന സ്വാഭാവിക രോഗപ്രതിരോധശേഷിയെ മറികടക്കാൻ കഴിവുള്ളതാണ് ഒമിക്രോൺ വകഭേദമെന്ന് ലോകാരോഗ്യസംഘടനയുടെ യൂറോപ്പ് കാര്യ റീജിണൽ ഡയറക്ടർ ഹാൻസ് ഹെന്റി പി ക്ലൂഗെ അറിയിച്ചു.
അതിനാൽ മുന്‍പ് കോവിഡ് വന്നവർക്കും വാക്‌സിനെടുക്കാത്തവർക്കും മാസങ്ങൾക്ക് മുന്‍പ് വാക്‌സിനെടുത്തവരും കൂടുതൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനെടുക്കാത്തവർ ഉടൻ തന്നെ വാക്‌സിൻ സ്വീകരിച്ച് സുരക്ഷിതമാകാൻ ശ്രമിക്കണം. വീണ്ടും അണുബാധ ഉണ്ടാവാനുള്ള സാധ്യത മുന്നിൽ കണ്ട് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണം. ആരോഗ്യസംവിധാനങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം നടത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ആരോഗ്യസംവിധാനം മെച്ചപ്പെടുത്താൻ അധികൃതർ നടപടി സ്വീകരിക്കണം. ടെസ്റ്റ് കൂട്ടി കോവിഡ് ബാധിതരെ ഉടൻ തന്നെ കണ്ടെത്തി നിരീക്ഷണത്തിലാക്കണം. സന്പർക്കപ്പട്ടിക തയ്യാറാക്കി എല്ലാവരെയും നിരീക്ഷണത്തിലാക്കി എന്ന് ഉറപ്പാക്കണം. പ്രാഥമിക ചികിത്സ ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം. കോവിഡ് കേസുകൾ ഉയർന്നാൽ അതിനെ നേരിടാൻ ആശുപത്രികൾ സജ്ജമാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.