കൊറോണ വൈറസിന്‍റെ അതി തീവ്രമായ ഇന്ത്യൻ വകഭേദം പതിനേഴോളം രാജ്യങ്ങളിലേക്ക് വ്യാപിച്ചതായി ലോകാരോഗ്യ സംഘടന

ജനീവ: ജനിതകമാറ്റം വന്ന അതിതീവ്ര വ്യാപനശേഷിയുള്ള കൊറോണ വൈറസിന്‍റെ ഇന്ത്യൻ വകഭേദം പതിനേഴോളം രാജ്യങ്ങളിലേക്ക് വ്യാപിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഇന്ത്യയിൽ കണ്ടെത്തിയ ബി.1.617 വകഭേദം വിവിധ രാജ്യങ്ങളിൽ നിന്നുള്ള 1,200ലേറെ സ്വീക്വന്‍സുകളിലും കണ്ടെത്തി. ഇന്ത്യ, യുകെ, യുഎസ്എ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നാണ് ഭൂരിഭാഗം സീക്വൻസുകളും അപ്‌ലോഡ് ചെയ്തതെന്നും ലോകാരോഗ്യ സംഘടന ആഴ്ചതോറുമുള്ള എപിഡെമോളജിക്കൽ അപ്‌ഡേറ്റിൽ പറഞ്ഞു.
ഇന്ത്യയിൽ കണ്ടെത്തിയ ഇരട്ടജനിതകമാറ്റം വന്ന കോവിഡ് വൈറസ് (ബി.1.617) വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. യുകെ, ആഫ്രിക്ക,ബ്രസീൽ എന്നിവിടങ്ങളിൽ കണ്ടെത്തിയ വകഭേദം സംഭവിച്ച വൈറസുകളെക്കാൾ അപകടകാരിയാണ് ഇന്ത്യയിൽ കണ്ടെത്തിയിരിക്കുന്നതെന്ന് ആരോഗ്യ വിദഗദ്്ധർ വിലയിരുത്തുന്നു. രാജ്യത്തെ കോവിഡിന്‍റെ രണ്ടാം തരംഗത്തിന് പുതിയ വകഭേദം കാണമായിട്ടുണ്ടെന്നാണ് കരുതുന്നത്.