മൂക്കിലൂടെ നല്‍കുന്ന കോവിഡ് വാക്‌സീന്റെ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ


മൂക്കിലൂടെ നല്‍കുന്ന കോവിഡ് വാക്‌സീന്റെ പരീക്ഷണം ഇന്ത്യയില്‍ ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. പുനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഹൈദരബാദ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്ക് കമ്പനിയും ചേര്‍ന്നാണ് പരീക്ഷണം നടത്തുന്നത്. മൂക്കിലൂടെയുള്ള വാക്‌സീന്‍ പരീക്ഷണത്തിനായി ഭാരത് ബയോടെക്ക് വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനുമായി കരാറില്‍ ഏര്‍പ്പെട്ടു. ഇതിന്റെ ഒന്നാം ഘട്ട പരീക്ഷണം അമേരിക്കയിലെ സെന്റ് ലൂയിസ് യൂണിവേഴ്‌സിറ്റി വാക്‌സീന്‍ ആന്‍ഡ് ട്രീറ്റ്‌മെന്റ് ഇവാല്യുവേഷന്‍ യൂണിറ്റില്‍ നടക്കും. തുടര്‍ പരീക്ഷണ ഘട്ടങ്ങള്‍ അധികൃതരുടെ അനുമതി ലഭിച്ചു കഴിഞ്ഞാല്‍ ഇന്ത്യയിലും നടക്കും. ഇതാദ്യമായാണ് മൂക്കിലൂടെയുള്ള കോവിഡ് വാക്‌സീന്റെ സാധ്യതകള്‍ ഇന്ത്യ തേടുന്നത്. നിലവില്‍ ലോകത്ത് മൂന്നാം ഘട്ട പരീക്ഷണം നടക്കുന്ന എല്ലാ കോവിഡ് വാക്‌സീനുകളും ഇതേ രൂപത്തിലുള്ളതാണെന്ന് ലോകാരോഗ്യ സംഘടനയും പറയുന്നു.


സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അമേരിക്കയിലെ ബയോടെക്ക് കമ്പനിയായ കൊഡാജെനിക്‌സുമായി ചേര്‍ന്ന് മൂക്കിലൂടെ നല്‍കുന്ന മറ്റൊരു വാക്‌സീനും വികസിപ്പിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ അറിയിച്ചു. CDX-005 എന്ന ഈ വാക്‌സിന്റെ മൃഗങ്ങളിലെ പ്രീ ക്ലിനിക്കല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തീകരിച്ചു. 2020 അവസാനത്തോടെ യുകെയില്‍ മനുഷ്യരിലെ പരീക്ഷണം ആംഭിക്കും. ഈ വാക്‌സിന്റെയും തുടര്‍ പരീക്ഷണങ്ങള്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ നടത്തും. മൂക്കിലൂടെ നല്‍കുന്ന വാക്‌സിന്‍ പ്രതിരോധ കുത്തിവയ്പ്പിനേക്കാല്‍ അണുബാധയും രോഗവ്യാപനവും നിയന്ത്രിക്കാന്‍ ഫലപ്രദമാണെന്ന് വിദഗ്ധര്‍ പറയുന്നു. വലിയ തോതില്‍ വാക്‌സിന്‍ വിതരണം ചെയ്യുന്ന അവസരത്തില്‍ കുത്തിവയ്പ്പിനേക്കാല്‍ സൗകര്യപ്രദമാണ് മൂക്കിലൂടെ നല്‍കുന്ന വാക്‌സിനുകള്‍. സിറിഞ്ച്,സൂചി എന്നിവയുടെ അധിക ചെലവും ഇതിലൂടെ ഒഴിവാക്കാം. ഇവ നല്‍കാനും ഗതാഗതം നടത്താനും കുത്തിവയ്പ്പ് വാക്‌സീനെ അപേക്ഷിച്ച് കൂടുതല്‍ എളുപ്പമാണ്. അതേ സമയം മൃഗങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച ഈ വാക്‌സിനുകള്‍ മനുഷ്യരില്‍ എത്ര മാത്രം ഫലപ്രദമാകുമെന്ന കാര്യം ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed