രാഷ്ട്രീയത്തിൽ നിലപാട് വ്യക്തമാക്കി ഇന്ദ്രൻസ്
കൊച്ചി: തന്റെ രാഷ്ർടീയ നിലപാടുകളെ കുറിച്ച് തുറന്നു പറഞ്ഞ് നടൻ ഇന്ദ്രൻസ്. പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇന്ദ്രന്‍സ് തന്റെ നിലപാടുകളെ കുറിച്ച് വ്യക്തമാക്കിയത്. '' ഇപ്പോഴും ഇടതുപക്ഷ ചിന്താഗതിയുള്ള ആളാണ് ഞാൻ. പാർട്ടി പ്രവർത്തനമൊന്നും ഇല്ലെങ്കിലും അടിയന്തരാവസ്ഥയും, പു.ക.സ പ്രവർത്തനവുമൊക്കെയാണ് ഇടതുപക്ഷക്കാരനാക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് പരാജയം വരേണ്ട സാഹചര്യമേ ആയിരുന്നില്ല ഉണ്ടായിരുന്നത്. കാലം മാറുന്തോറും ആഗ്രഹിക്കുന്നവർക്കെല്ലാം ദൈവത്തിന്റെ അടുത്ത് പോകാം. അത് വേണമെന്നുള്ളവരേയും തടയേണ്ടതില്ല. ഇത്രയും മാറ്റവും പുരോഗതിയും പറയുന്പോൾ സുപ്രീം കോടതിയെ പോലെ ഒരു കോടതിയുടെ ഉത്തരവ് നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. ഞാൻ പ്രതീക്ഷിക്കുന്ന പാർട്ടി അതാണ് ചെയ്യേണ്ടതും.
ടി.പി സെൻകുമാർ, ജേക്കബ് തോമസ്, അബ്ദുള്ള കുട്ടി തുടങ്ങിയവർ ബിജെപിയിലേക്ക് പോകുന്നത് നിലപാടൊന്നും ഉണ്ടായിട്ടല്ല, എന്തെങ്കിലും കിട്ടുമെന്ന് കരുതിയാണ്. അതിൽ പ്രത്യയശാസ്ത്രമൊന്നും കാണുന്നില്ല. ഒഴുക്കിനൊത്ത് നിൽക്കുക എന്നൊരു മിടുക്ക് പറയില്ലേ, അങ്ങനെയൊക്കെ തന്നേ ആണ് അത്. അതൊക്കെ പിന്നീട് മാറിക്കോളും. പാർട്ടിയോട് ആരും മനസ് മടുത്ത് പോകില്ല, അവർ നിശബ്ദനാവുകയേയുള്ളൂ. അങ്ങനെ പോകുകയാണെങ്കിൽ അതൊരു നിലപാടില്ലാത്ത പരിപാടിയാണ്'' ഇന്ദ്രൻസ് പറഞ്ഞു.
മലയാള സിനിമയിൽ കഴിഞ്ഞ 36 വർഷമായി സജീവ സാന്നിദ്ധ്യമായ നടനാണ് ഇന്ദ്രൻസ്. 2017ൽ മികച്ച സംസ്ഥാന പുരസ്‌കാരം ഇന്ദ്രൻസിനെ തേടിയെത്തി. ആളൊരുക്കം എന്ന സിനിമയിലെ അഭിനയത്തിനാണ് ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്. ഡോ.ബിജു സംവിധാനം ചെയ്ത വെയിൽ മരങ്ങൾ എന്ന ചിത്രത്തിന്റെ ഭാഗമായി ഷാങ്ഹായ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും മലയാളികൾക്ക് അഭിമാനമായി ഇന്ദ്രൻസും ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു.

