സമൂഹ മാധ്യമങ്ങൾക്കെതിരെ കേന്ദ്രം; മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടിയാൽ നടപടിയെന്ന് മുന്നറിയിപ്പ്
യാതൊരു മുന്നറിയിപ്പുമില്ലാതെ ഉപയോക്താക്കളുടെ അക്കൗണ്ടുകൾ റദ്ദാക്കിയാൽ സമൂഹ മാധ്യമങ്ങൾക്കെതിരെ നടപടിയെടുക്കാമെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ഒരാളുടെ അക്കൗണ്ടിൽ നിന്നും നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യാനുള്ള അവകാശം മാത്രമേ സോഷ്യൽ മീഡിയ കമ്പനികൾക്ക് ഉള്ളു. എന്നാൽ അക്കൗണ്ട് തന്നെ നീക്കം ചെയ്യുന്ന നിലപാട് തെറ്റാണെന്നും കേന്ദ്രം കോടതിയിൽ പറഞ്ഞു. അതേസമയം ഒരു ഉപയോക്താവിന്റെ ഭൂരിഭാഗം ഉള്ളടക്കവും നിയമവിരുദ്ധമാണെങ്കിൽ, അക്കൗണ്ട് താൽക്കാലികമായി നിർത്തലാക്കാനുള്ള അങ്ങേയറ്റത്തെ നടപടി സ്വീകരിക്കാമെന്നും കേന്ദ്രം വിശദമാക്കി.
ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ അക്കൗണ്ടുകൾ തനിയെ പൂട്ടിയതുമായി ബന്ധപ്പെട്ട് നിരവധിപ്പേർ നൽകിയ ഹർജി പരിഗണിക്കവെയാണ് കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയം കോടതിയിൽ മറുപടി അറിയിച്ചത്. മുൻകൂർ അറിയിപ്പ് കൂടാതെ അക്കൗണ്ട് റദ്ദാക്കുന്നത് ഒരു വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഇല്ലാതാക്കുന്നതിന് തുല്യമാണെന്നും കേന്ദ്രം മറുപടിയിൽ പറഞ്ഞു. പൗരന്മാരുടെ ഇത്തരം മൗലികാവകാശങ്ങളെ തടഞ്ഞാൽ അതിന് സമൂഹമാധ്യമങ്ങളെ ഉത്തരവാദിയായി കാണണം. സാങ്കേതിക വളർച്ച ഒരു വ്യക്തിയുടെയും സ്വാതന്ത്ര്യത്തിന് വിലങ്ങാവാൻ പാടില്ല. അല്ലെങ്കിൽ അത് ജനാധിപത്യ രാഷ്ട്രത്തിന് തന്നെ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.
എന്തിനാണ് തന്റെ സമൂഹ മാധ്യമ അക്കൗണ്ടിനെതിരെ നടപടി സ്വീകരിക്കുന്നത് എന്ന് വ്യക്തമാക്കിക്കൊണ്ട് ഉപയോക്താക്കൾക്ക് കമ്പനി മുൻകൂർ നോട്ടീസ് നൽകണം. ചട്ടലംഘനത്തിന്റെ പേരിൽ കമ്പനി ഏകപക്ഷീയമായി നടപടിയെടുത്താൽ സമൂഹമാധ്യമത്തിനെതിരെ നിയമപരമായി നീങ്ങാൻ ഉപയോക്താവിന് അവസരമുണ്ടെന്നും കേന്ദ്ര ഐടി മന്ത്രാലയം വ്യക്തമാക്കി. അതേസമയം ബലാത്സംഗം, കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം, ഭീകരവാദം തുടങ്ങിയ സാഹചര്യങ്ങളിൽ കമ്പനിക്ക് ഉപയോക്താവിനെ തടയാൻ കഴിയുമെന്നും കേന്ദ്രം അറിയിച്ചു.
