അംബാനിയല്ല ഏഷ്യയിലെ അതിസന്പന്നൻ ഇനി ചൈനീസ് വ്യവസായി
മുംബൈ: ഏഷ്യയിലെ അതിസന്പന്ന പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പിന്തള്ളി ചൈനീസ് വ്യവസായ ഭീമൻ ഴോങ് ഷൻഷാൻ ഒന്നാമത്. ബ്ലൂംബർഗ് ബില്യണയർ ഇൻഡക്‌സ് പ്രകാരം 77.8 ബില്യൺ യുഎസ് ഡോളറാണ് ഴാങ്ങിന്റെ ആസ്തി. ഈ വർഷം മാത്രം ഏഴു ബില്യൺ ഡോളറിന്റെ വർദ്ധനയാണ് ഇദ്ദേഹത്തിന്റെ ആസ്തിയിൽ ഉണ്ടായത്. 66 കാരനായ ഴാങ് മാധ്യമങ്ങളിൽ അപൂർവ്വമായി മാത്രം പ്രത്യക്ഷപ്പെടുന്നയാളാണ്. ലോൺ വോൾഫ് (ഒറ്റപ്പെട്ട ചെന്നായ) എന്നാണ് ഇദ്ദേഹം പ്രാദേശികമായി അറിയപ്പെടുന്നത് എന്ന് ബ്ലൂംബർഗ് റിപ്പോർട്ടിൽ പറയുന്നു. ചൈനയിലെ ഏറ്റവും വലിയ ബീവറേജ് കന്പനി നോങ്ഫു സ്പ്രിങ് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്.
ആറാം ക്ലാസിൽ സ്‌കൂൾ പഠനം നിർത്തിയ ഴോങ് നിർമാണ തൊഴിലാളിയായും മാധ്യമപ്രവർത്തകനായും ബീവറേജിലെ ജോലിക്കാരനായും ജോലി ചെയ്തിട്ടുണ്ട്. പിന്നീടാണ് സ്വന്തമായി കന്പനി ആരംഭിച്ചത്. 1996ലാണ് നോങ്ഫു സ്പ്രിങ് കന്പനി സ്ഥാപിച്ചത്. കോവിഡ് വാക്‌സിന്‍ നിർമാണത്തിൽ പങ്കാളികളായ മരുന്നു നിർമാണക്കന്പനി ബീജിങ് വാന്‍തായി ബയോളജിക്കൽ ഫാർമസി എന്റർപ്രൈസസ് കോർപറേഷനും ഇദ്ദേഹത്തിന്റെ ഉടമസ്ഥതിയുള്ളതാണ്.
76.9 ബില്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. മൂന്നാം സ്ഥാനത്തുള്ള കോളിന്‍ ഹോങ്ങിന്റേത് 63.1 ബില്യൺ ഡോളറാണ്. ആലിബാബ ഉടമസ്ഥനായ ജാക്ക് മാ 51.3 ബില്യൺ ഡോളറുമായി അഞ്ചാം സ്ഥാനത്താണ്.

