ബഹ്റൈൻ സോപാനം വാദ്യകലാസംഘം വാദ്യസംഗമം 2022 സംഘടിപ്പിക്കുന്നു
ബഹ്റൈൻ സോപാനം വാദ്യകലാസംഘം കോൺവെക്സ് ഈവന്റ്സ് കമ്പനിയുമായി ചേർന്ന് വാദ്യസംഗമം 2022 സംഘടിപ്പിക്കുന്നു. ഡിസംബർ 1 & 2 തീയതികളിൽ ബഹ്റൈൻ ഇസടൗൺ ഇന്ത്യൻ സ്കൂളിൽ വെച്ചാണ് പരിപാടി നടക്കുന്നത്. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, സിനിമാതാരം ഉണ്ണി മുകുന്ദൻ, സോപാന സംഗീതജ്ഞൻ അമ്പലപ്പുഴ വിജയകുമാർ എന്നിവർ പരിപാടിയിൽ മുഖ്യാതിഥികളായി എത്തും. 50 മീറ്റർ നീളവും 10 മീറ്റർ വീതിയുമുളള വേദി ആസ്വാദകർക്ക് വേറിട്ട അനുഭവമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ശശികുമാർ അധ്യക്ഷനായും, ചന്ദ്രശേഖരൻ കൺവീനറായും, ജോഷി ഗുരുവായൂർ, സജിത്ത് കുമാർ, രാജേഷ് മാധവൻ, ദേവദാസ്, ലാജി ഗോപാൽ, മഹേഷ് നാട്ടിക, ബിജു വി.പി, മനു മോഹൻ, ബിനു അനിരുദ്ധൻ, സുശാന്ത്, രാജേഷ് അറുമുഖം, ഷർമ്മിള ബാബു, ദിവ്യ മധു എന്നിവർ ജോയിന്റ് കൺവീനറുമായ 251അംഗ സംഘാടക സമിതിയാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.
വാദ്യസംഗമത്തോടനുബന്ധിച്ച് പ്രശസ്ത കീബോർ ഡിസ്റ്റ് പ്രകാശ് ഉള്ള്യേരി, ഗായകൻ വിവേകാനന്ദൻ, പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ എന്നിവരൊരുക്കുന്ന ഫ്യൂഷൻ സംഗീതപരിപാടിയും വേദിയിൽ അരങ്ങേറും. ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി പത്തോളം സോപാന സംഗീത വിദ്യാർത്ഥികൾ അരങ്ങേറുന്നു എന്ന പ്രത്യേകതയും വാദ്യസംഗമം 2022നുണ്ട്. വാദ്യസംഗമത്തിന്റെ ഒന്നാം ദിവസം കേളികൊട്ടോടുകൂടി ആരംഭിക്കുന്ന സാംസ്കാരികസമ്മേളനവും തുടർന്ന് എട്ട് വാദ്യകലാ വിദ്യാർത്ഥികളുടെ തായമ്പക അരങ്ങേറ്റവും, തായമ്പക വിദഗ്ധരായ മട്ടന്നൂർ ശ്രീരാജ് , ചിറക്കൽ നിധീഷ് എന്നിവർ ചേർന്ന് ഒരുക്കുന്ന മേജർ ഇരട്ടതായമ്പകയും അരങ്ങേറും. രണ്ടാം ദിവസം കേളികൊട്ടോടെ ആരംഭിക്കുന്ന പരിപാടിയിൽ ബഹ്റിനിൽ പരിശീലനം നേടിയ പത്ത് സോപാന സംഗീത വിദ്യാർത്ഥികളുടെ അരങ്ങേറ്റം പ്രശസ്ത സോപാനസ്ംഗീതജ്ഞൻ അമ്പലപ്പുഴ വിജയകുമാറിന്റെ നേതൃത്വത്തിൽ നടക്കും. തുടർന്ന് ഫ്യൂഷൻ മ്യൂസിക്കും, പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, കാഞ്ഞിലശ്ശേരി പത്മനാഭൻ, മേളകലാരത്നം സന്തോഷ് കൈലാസ് എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന ഇരുന്നൂറോളം പേർ അണിനിരക്കുന്ന പഞ്ചാരിമേളവും അവതരിപ്പിക്കും.
ബഹ്റൈനിൽ പരിശീലനം പൂർത്തിയാക്കിയ 32 വാദ്യകലാകാരന്മാർ മേളത്തിൽ അരങ്ങേറ്റം കുറിക്കും. ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ സോപാനം ഡയറക്ടർ സന്തോഷ് കൈലാസ്, കോൺവെക്സ് മീഡിയ മാനേജിംഗ് ഡയറക്ടർ അജിത് നായർ, സോപാനം അംഗങ്ങളായ ജോഷി ഗുരുവായൂർ, രാജേഷ് മാരാർ, വിനീഷ് സോപാനം, തുടങ്ങിയവർ പങ്കെടുത്തു.
a