ഡേറ്റിങ് ആപ്പ് വഴി വഞ്ചിച്ച് മർദ്ദനം: ഇലക്ട്രിക് ബൈക്ക് തട്ടിയ കേസിൽ നാല് യുവാക്കൾക്കെതിരെ നടപടി
പ്രദീപ് പുറവങ്കര
മനാമ: ഡേറ്റിങ് ആപ്പ് വഴി വിദേശിയായ യുവാവിനെ വിളിച്ചുവരുത്തി മർദ്ദിച്ച് ഇലക്ട്രിക് ബൈക്ക് തട്ടിയെടുത്ത കേസിൽ 16-നും 19-നും ഇടയിൽ പ്രായമുള്ള നാല് ഏഷ്യൻ യുവാക്കൾക്കെതിരെ നടപടി. ജൂൺ 17-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പൊതുനിരത്തിലൂടെ ഇലക്ട്രിക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന 35-കാരനായ ഏഷ്യൻ വംശജനെ തടഞ്ഞുനിർത്തി മർദ്ദിക്കുകയും, ഇയാളുടെ പോക്കറ്റുകൾ പരിശോധിക്കുകയുമായിരുന്നു. തുടർന്ന് ബെനഫിറ്റ് പേ (BenefitPay) അക്കൗണ്ട് തുറന്നുനൽകാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ നിരസിച്ചു. ഇതോടെ വീണ്ടും ക്രൂരമായി മർദ്ദിച്ച ശേഷം പ്രതികൾ ഇലക്ട്രിക് ബൈക്കുമായി കടന്നുകളയുകയായിരുന്നു. അക്രമത്തിൽ ഇയാൾക്ക് പരിക്കേറ്റതായി മെഡിക്കൽ റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
ഡേറ്റിങ് ആപ്പ് ഉപയോഗിച്ച് ഇയാളെ ഈ സ്ഥലത്തേക്ക് വിളിച്ചുവരുത്താൻ പ്ലാൻ ചെയ്തതായി പ്രതികളിലൊരാൾ സമ്മതിച്ചു. അക്രമത്തിൽ പങ്കുണ്ടെന്ന് മറ്റ് പ്രതികളും അന്വേഷണസംഘത്തോട് സമ്മതിച്ചിട്ടുണ്ട്.
ഹൈ ക്രിമിനൽ കോടതി ഫസ്റ്റ് സർക്യൂട്ട് കേസ് പരിഗണിക്കുന്നത് സെപ്റ്റംബർ 1-ലേക്ക് മാറ്റി. പ്രതികൾക്ക് അഭിഭാഷകരെ നിയമിക്കുന്നതിനും, മൂന്ന് പേരുടെ സാമുദായിക-മാനസിക റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിനുമായാണ് കേസ് നീട്ടിവെച്ചത്. പ്രതികൾ കസ്റ്റഡിയിൽ തുടരും.
dsafsdf

