മലയാളം മിഷൻ പ്രവർത്തകരുമായി മന്ത്രി സജി ചെറിയാൻ ഓൺലൈൻ കൂടികാഴ്ച്ച നടത്തി

മനാമ: മലയാളം മിഷന്റെ ആഭിമുഖ്യത്തിൽ ലോകമെന്പാടുമുള്ള മലയാളം മിഷൻ പ്രവർത്തകരുമായി കേരള സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഓൺലൈനിൽ കൂടികാഴ്ച്ച നടത്തി. പരിപാടിയിൽ കേരളത്തിലെ സാംസ്കാരിക സ്ഥാപനങ്ങളിൽ പ്രവാസികൾക്ക് അർഹമായ പ്രാതിനിധ്യം നൽകണമെന്ന് ഗൾഫിൽ ആദ്യമായി മലയാള ഭാഷ പഠനം ആരംഭിച്ച ബഹ്റൈൻ കേരളീയ സമാജത്തിന്റെ പ്രസിഡണ്ട് പി.വി. രാധാകൃഷ്ണ പിള്ള ആവശ്യപ്പെട്ടു. പ്രവാസികളെ നാടുമായി ബന്ധിപ്പിക്കുന്നത് സാംസ്‌കാരിക ഘടകങ്ങൾ ആണെന്നും ഗീത നാടക അക്കാദമി, സാഹിത്യ അക്കാദമി, ലളിതകലാ ആക്കാദമി, ഫോക്ലോർ അക്കാദമി, നോർക്ക തുടങ്ങിയ സ്ഥാപനങ്ങളിൽ അർഹരായ പ്രവാസികൾക്ക് പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലയാള ഭാഷ പഠനം സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ അഹോരാത്രം പ്രയത്‌നിക്കുന്ന പാഠശാല അദ്ധ്യാപകർക്ക് ഗ്രാന്റ് നൽകുന്നത് പരിഗണിക്കണമെന്നും മന്ത്രിയോട് അഭ്യർത്ഥിച്ചു.
സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ബഹ്‌റൈനിൽനിന്ന് സോമൻ ബേബി, ബിജു എം. സതീഷ്, പ്രദീപ് പത്തേരി, ഫിറോസ് തിരുവത്ര, നന്ദകുമാർ എടപ്പാൾ, മിഷാ നന്ദകുമാർ, രജിത അനി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. 10 വർഷമായി മലയാളം മിഷന്റെ കീഴിലാണ് കേരളീയ സമാജത്തിൽ ഭാഷ പഠനം നടക്കുന്നത്. 2000ൽ അധികം കുട്ടികൾ ഏഴ് സെന്ററുകളിലായി പഠനം നടത്തുന്ന ഇവിടെ 80ൽ പരം അദ്ധ്യാപകരും 100ഓളം സന്നദ്ധപ്രവർത്തകരുമുണ്ട്.