കൊമേഴ്ഷ്യൽ രജിസ്‌ട്രേഷൻ ഫീസുകൾ കുത്തനെ ഉയർത്തി : ബിസിനസ്സുകാർ ആശങ്കയിൽ
മനാമ : രാജ്യത്തെ എല്ലാ സ്ഥാപനങ്ങളുടെയും രജിസ്‌ട്രേഷൻ, പുതുക്കൽ ചാർജ്ജുകൾ കുത്തനെ ഉയർത്തിയത് ബിസിനസ് മേഖലയെ ആശങ്കയിലാക്കുന്നു. ഈ വർഷം സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിലാണ് കൊമേഴ്ഷ്യൽ രജിസ്‌ട്രേഷൻ ഫീസും പുതുക്കൽ ഫീസും ഉയർത്തിയിട്ടുള്ളത്. കൺസ്ട്രക്ഷൻ മേഖലയിൽ മുന്പ് തന്നെ ഇത് നടപ്പാക്കിയിരുന്നെങ്കിലും എല്ലാ മേഖലയിലും രജിസ്‌ട്രേഷൻ, പുതുക്കൽ ഫീസ് ഉയർത്തുന്നത് ചെറുകിട വ്യാപാരങ്ങളും ബിസിനസ്സുകളും നടത്തുന്ന പ്രവാസികൾക്ക് കനത്ത ബാധ്യതയാകും.
വിവിധ പ്രവർത്തനങ്ങൾക്ക് പ്രത്യേകം പ്രത്യേകം ഫീസ് ആയിട്ടാണ് പുതിയ നിരക്ക് ചുമത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ സിആർ എടുത്തവരും എടുക്കാൻ ഉദ്ദേശിക്കുന്നവരും തങ്ങളുടെ സിആറിൽ പറഞ്ഞിരിക്കുന്ന പ്രവർത്തന മണ്ധലങ്ങൾ പരമാവധി ചുരുക്കുന്നതായിരിക്കും ഉചിതം. ഓരോ ആക്ടിവിറ്റികൾക്കും 100 ദിനാർ വെച്ചാണ് രജിസ്‌ട്രേഷൻ ഫീസ് ചുമത്തിയിട്ടുള്ളത്. മുന്പ് സിആർ എടുക്കുന്പോൾ ഉണ്ടായിരുന്ന, വലിയ ബിസിനസ്സുകാർക്കും ചെറുകിട ബിസിനസ്സുകാർക്കും ഒരേ നിരക്കെന്നുള്ളതിൽ വ്യത്യാസം വന്നു എന്നുള്ളതാണ് പുതിയ നടപടിയിൽ ഏക ആശ്വാസം. ചില പ്രത്യേക ബിസിനസ്സുകളുടെ സിആറുകളിൽ നിരവധി ആക്റ്റിവിറ്റികൾ നിർബന്ധമാണ്. എന്നാൽ കോൾഡ് സ്റ്റോറുകൾ, ബാർബർ ഷോപ്പുകൾ, പോലുള്ള സ്ഥാപനങ്ങൾ നടത്തുന്നവർക്ക് അവരുടെ കൊമേഴ്‌സ്യൽ രജിസ്ട്രേഷനിൽ പറഞ്ഞിരിക്കുന്ന ആക്ടിവിറ്റികൾ മറ്റുള്ള ബിസിനസ്സുകളെ സംബന്ധിച്ച് വളരെ കുറവാണ്. ഈയൊരു വ്യത്യാസം അവരുടെ ഫീസിനത്തിലും ഉണ്ടാകും. പൊതുവെ ബിസിനസ് മാന്ദ്യം നേരിടുന്ന സമയത്തു തന്നെ സിആർ ഫീസിനത്തിലുണ്ടായ വർദ്ധന ബിസിനസ് സംരംഭകരെ ആശങ്കയിലാക്കുന്നുണ്ട്. അതേസമയം രജിസ്ട്രേഷനിലെആവശ്യമില്ലാത്ത പ്രവർത്തനങ്ങൾ പരമാവധി റദ്ദാക്കുന്നതാണ് നല്ലതെന്നും അധികൃതർ ആവശ്യപ്പെടുന്നുണ്ട്.

