നിയമം കർശനമാക്കിയത് ഉപഭോക്താവിന്റെ സുരക്ഷ പരിഗണിച്ചെന്ന് സെയിൻ
രാജീവ് വെള്ളിക്കോത്ത്
മനാമ : ബഹ്‌റൈനിലെ ടെലികോം മേഖലയിൽ നിയന്ത്രണം വരുത്തിയത് ഉപഭോക്താവിന്റെ സുരക്ഷ പരിഗണിച്ചാണെന്ന് സെയിൻ ടെലികോം ജനറൽ മാനേജർ മുഹമ്മദ് സെയിനലബ്ദ്ദിൻ അറിയിച്ചു. ബഹ്‌റൈൻ ടെലി കമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അഥോറിട്ടിയാണ് രാജ്യത്ത് പുതിയ കണക്ഷൻ എടുക്കാൻ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതനുസരിച്ച് ഉപഭോക്താക്കൾ തങ്ങളുടെ വിരലടയാളവും തിരിച്ചറിയൽ രേഖയും നൽകേണ്ടിവരും. ഇത്തരത്തിൽ വിരലടയാളം നൽകുന്നതുകൊണ്ടുള്ള ഗുണം, ഇവ ഇഗവൺമെന്റ് അഥോറിട്ടിയിൽ ബന്ധപ്പെടുത്തിക്കൊണ്ടായിരിക്കും കണക്ഷൻ നൽകുകയെന്നതാണ്. ഉപഭോക്താക്കൾക്ക് കൂടുതൽ സംരക്ഷണം നൽകുന്നതാണ് പുതിയ നടപടിയെന്ന് സെയിനലബ്ദിൻ വ്യക്തമാക്കി. ഒരാൾക്ക് 10 കണക്ഷനിൽക്കൂടുതൽ ഇനി നൽകില്ല. രാജ്യത്തെ എല്ലാ ടെലികോം കന്പനികൾക്കും ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ തങ്ങൾ ഡിജിറ്റലൈസ് ചെയ്ത ഓട്ടോമേറ്റഡ് കസ്റ്റമർ രെജിസ്‌ട്രേഷൻ സിസ്റ്റം നടപ്പിലാക്കാനുള്ള ഒരുക്കത്തിലുമാണ്. ഇതോടെ ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷയും സംരക്ഷണവും ലഭിക്കും. ടെലികോം മേഖലയിൽ സന്തുലിതമത്‍സരം വേണമെന്നും അതിന്റെ ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കണമെന്നാണ് തങ്ങളാഗ്രഹിക്കുന്നതെന്നും സെയിനലബ്ദ്ദീൻ കൂട്ടിച്ചേർത്തു.
രാജ്യത്തെത്തുന്ന ആർക്കും തിരിച്ചറിയൽ രേഖയുടെ കോപ്പി നൽകി പ്രീപെയ്ഡ് കാർഡുവാങ്ങി കണക്ഷൻ എടുക്കാമെന്നതായിരുന്നു നേരത്തേയുണ്ടായിരുന്ന സൗകര്യം. എന്നാൽ ഇനി ഇത്തരത്തിൽ കണക്ഷൻ എടുക്കാനാവില്ല. മൊബൈൽ ഫോൺ വഴിയുള്ള കുറ്റകൃത്യങ്ങൾ നടക്കുന്പോൾ ഇതിന്റെ ഉടമയെ കണ്ടുപിടിക്കാൻ പറ്റാത്ത സാഹചര്യവുമുണ്ട്. ഇതിനാലാണ് മൊബൈൽ കണക്ഷൻ ലഭിക്കണമെങ്കിൽ തങ്ങളുടെ സി.പി.ആർ. കാർഡോ മറ്റേതെങ്കിലും തിരിച്ചറിയൽ കാർഡോ ഹാജരാക്കുന്നതിനൊപ്പം വിരലടയാളവും വേണമെന്ന നിബന്ധന പ്രാവർത്തികമാക്കിയത്. നിലവിൽ ബഹ്‌റൈനിലെ മൊബൈൽ ഫോൺ വിപണി നാൾക്കുനാൾ കുതിക്കുകയാണ്. ഇന്ത്യക്കാരിൽത്തന്നെ രണ്ടു സ്മാർട്ട് ഫോണുകളെങ്കിലുമില്ലാത്തവർ വിരളം. ലോക്കൽ കോൾ സൗജന്യമായും ഇന്റർനെറ്റ് കുറഞ്ഞ നിരക്കിലും വാഗ്ദാനം ചെയ്ത് സ്മാർട്ട് ഫോൺ സഹിതമുള്ളവ ഗഡുക്കളായി പണമടക്കാമെന്ന സൗകര്യം വന്നതോടെയാണ് ഈ രംഗത്ത് മത്‍സരം മുറുകിയത്.

