മധ്യസ്ഥ ശ്രമങ്ങൾ ഊർജ്ജിതമാക്കി കുവൈത്ത് അമീർ
മനാമ : ഖത്തർ പ്രതിസന്ധി മറികടക്കാൻ പുതിയ ശ്രമങ്ങൾ കുവൈത്ത് അമീർ ആരംഭിച്ചു. ഇതിന്റെ ഭാഗമായി സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈൻ, ഈജിപ്ത് എന്നിവിടങ്ങളിലേക്ക് അദ്ദേഹം സന്ദേശമയച്ചു. കുവൈത്ത് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് സബാ അൽ ഖാലിദ് അൽ ഹമദ് അൽ സബാ, കാബിനറ്റ് അഫയേഴ്സ്, ആക്ടിംഗ് ഇൻഫർമേഷൻ മന്ത്രി ഷെയ്ഖ് മുഹമ്മദ് അൽ അബ്ദുള്ള എന്നിവർ കുവൈത്ത് അമീർ ഷെയ്ഖ് സബാ അൽ അഹമ്മദ് അൽ ജബിർ അൽ സബായുടെ പ്രതിനിധികളായി സൗദി അറേബ്യയും ഈജിപ്തും സന്ദർശിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും ഈജിപ്ത് പ്രസിഡണ്ട് അബ്ദുൾ ഫത്താ അൽ സീസിയുമായും അവർ കൂടിക്കാഴ്ച നടത്തി. പ്രാദേശിക, അന്തർദേശീയ സംഭവ വികാസങ്ങളും, പൊതു താൽപ്പര്യ പ്രശ്നങ്ങളും രേഖപ്പെടുത്തിയ ഷെയ്ഖ് സബായിൽ നിന്നുള്ള കത്തിന്റെ പകർപ്പ് കൂടിക്കാഴ്ചകളിൽ അവതരിപ്പിച്ചു.
യു.എ.ഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനും കത്ത് നൽകിയതായി ഷെയ്ഖ് സബാ പറഞ്ഞു. യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് കുവൈത്ത് അമീർ സന്ദേശം കൈമാറിയിട്ടുണ്ട്. ഷെയ്ഖ് സബാ, അൽ− സഫരിയാ പാലസിൽ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫയെ കണ്ടു. ഖത്തറിനും നാല് അറബ് രാജ്യങ്ങൾക്കുമിടയിലെ പ്രതിസന്ധിയിൽ കുവൈത്ത് അമീറാണ് മധ്യസ്ഥ ശ്രമങ്ങൾ നടത്തി വരുന്നത്.

