സ്വകാര്യ സ്ഥലങ്ങൾ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് നിയന്ത്രണവുമായി മുഹറഖ് മുൻസിപ്പാലിറ്റി
പ്രദീപ് പുറവങ്കര
മനാമ: സ്വന്തം പറമ്പിൽ സ്ഥലമുണ്ടെന്ന് കരുതി അവിടെ വാണിജ്യാവശ്യങ്ങൾക്കായി സാധനങ്ങൾ സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണെന്ന് മുഹറഖ് മുൻസിപ്പാലിറ്റി നിവാസികൾക്ക് മുന്നറിയിപ്പ് നൽകി.
ഗാരേജുകൾ, വീട്ടുപറമ്പുകൾ, തുറസ്സായ സ്ഥലങ്ങൾ എന്നിവ വേലികെട്ടി തിരിക്കുകയോ സാധനങ്ങൾ നിറയ്ക്കുകയോ ചെയ്തുകൊണ്ട് പെട്ടെന്ന് ഗോഡൗണുകളാക്കി മാറ്റാൻ കഴിയില്ലെന്ന് മുൻസിപ്പാലിറ്റി വ്യക്തമാക്കി. അതത് സ്ഥലങ്ങളുടെ സോണിംഗ് തരംതിരിവ്, അംഗീകൃത പ്ലാനുകൾ, സൂക്ഷിക്കുന്ന സാധനങ്ങളുടെ അളവും സ്വഭാവവും എന്നിവ അടിസ്ഥാനമാക്കിയാണ് സംഭരണത്തിനുള്ള അനുമതി നൽകുന്നത്. കൂടാതെ വാഹനാഗമനം, സുരക്ഷാ മാനദണ്ഡങ്ങൾ, നിർമാണ നിയമങ്ങൾ എന്നിവയും അധികൃതർ പരിശോധിക്കും.
അനധികൃതമായി സാധനങ്ങൾ സൂക്ഷിക്കുന്നത് തീപിടിത്ത സാധ്യത വർധിപ്പിക്കുമെന്നും, എലികളും പ്രാണികളും പെരുകാനും ദുർഗന്ധം വരാനും ഇടയാക്കുമെന്നും മുൻസിപ്പാലിറ്റി ഓർമ്മിപ്പിച്ചു. ഇത് സമീപപ്രദേശങ്ങളുടെ സുരക്ഷയെയും ഭംഗിയെയും ദോഷകരമായി ബാധിക്കും. കെട്ടിട നിർമാണ നിയന്ത്രണവുമായി ബന്ധപ്പെട്ട 1977-ലെ 13-ാം നമ്പർ നിയമപ്രകാരമാണ് ഇത്തരം പ്രവർത്തനങ്ങൾ നിയന്ത്രിക്കപ്പെടുന്നത്.
അതിനാൽ ഇത്തരം സ്ഥലങ്ങൾ സ്റ്റോറേജ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് മുൻപായി ആവശ്യമായ ഔദ്യോഗിക അനുമതികളും പെർമിറ്റുകളും നേടിയിട്ടുണ്ടെന്ന് ഉടമസ്ഥർ ഉറപ്പുവരുത്തേണ്ടതാണ്.
sdfsdf

