മയക്കുമരുന്ന് വിതരണം ചെയ്ത കേസ്: ഏഷ്യക്കാരനായ ഡെലിവറി ഡ്രൈവർ ബഹ്റൈനിൽ വിചാരണ നേരിടുന്നു
പ്രദീപ് പുറവങ്കര
മനാമ: സിന്തറ്റിക് കഞ്ചാവ് (CPD) കൈവശം വെക്കുകയും 'ഡെഡ് ഡ്രോപ്പ്' (ആളൊഴിഞ്ഞ സ്ഥലങ്ങളിൽ രഹസ്യമായി മയക്കുമരുന്ന് വെച്ച് കൈമാറുന്ന രീതി) വഴി ഇവ വിൽപന നടത്തുകയും ചെയ്ത കേസിൽ 27 കാരനായ ഏഷ്യൻ ഡെലിവറി ഡ്രൈവർ ബഹ്റൈനിലെ ഹൈ ക്രിമിനൽ കോടതിയിൽ വിചാരണ നേരിടുന്നു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ 21 ന് വൈകിട്ട് 7 മണിക്ക് സൽമാനിയയിൽ നടത്തിയ നിരീക്ഷണത്തിലാണ് സംശയാസ്പദമായ സാഹചര്യത്തിൽ പ്രതിയെ പോലീസ് കണ്ടെത്തിയത്. ഉദ്യോഗസ്ഥരെ കണ്ടയുടൻ തന്നെ, മിനിറ്റുകൾക്ക് മുൻപ് സിന്തറ്റിക് കഞ്ചാവ് ലായനി മുക്കിയ പേപ്പർ സ്ട്രിപ്പുകൾ അവിടെ ഒളിപ്പിച്ചു വെച്ചതായി പ്രതി സമ്മതിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്ന് മയക്കുമരുന്ന് അടങ്ങിയ ഏഴ് പേപ്പർ ഷീറ്റുകളും, വീട്ടിൽ നിന്ന് നാല് കുപ്പി സിന്തറ്റിക് കഞ്ചാവ് ലായനിയും, ഇവ പാക്ക് ചെയ്യാൻ ഉപയോഗിച്ചിരുന്ന ഒട്ടിക്കുന്ന ടേപ്പും പോലീസ് കണ്ടെടുത്തു.
വിദേശത്തുള്ള മറ്റൊരു ഏഷ്യൻ സ്വദേശിയുടെ നിർദ്ദേശപ്രകാരമാണ് താൻ പ്രവർത്തിച്ചിരുന്നതെന്ന് പ്രതി പ്രോസിക്യൂഷനോട് സമ്മതിച്ചു. വിദേശത്ത് നിന്ന് കടത്തിക്കൊണ്ടുവരുന്ന മയക്കുമരുന്ന് വാങ്ങി പല ഭാഗങ്ങളാക്കി തിരിച്ച്, പണം വാങ്ങി വിവിധ സ്ഥലങ്ങളിൽ രഹസ്യമായി എത്തിച്ചു നൽകുകയായിരുന്നു ഇയാളുടെ രീതി. പബ്ലിക് പ്രോസിക്യൂഷന് മുൻപാകെ പ്രതി കുറ്റങ്ങളെല്ലാം സമ്മതിച്ചിട്ടുണ്ട്. കേസ് തുടർ നടപടികൾക്കായി 2026 ജൂലൈ 28ലേക്ക് കോടതി മാറ്റി വെച്ചു.
sdfsdsd

