അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ നിര്യാണം: അനുശോചനം അറിയിക്കാൻ ബഹ്റൈൻ രാജാവും കിരീടാവകാശിയും ദോഹയിലെത്തി
പ്രദീപ് പുറവങ്കര
മനാമ: ഖത്തർ മുൻ അമീറും ഫാദർ അമീറുമായ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കാൻ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഖത്തറിലെത്തി. ദോഹയിലെ ലുസൈൽ കൊട്ടാരത്തിൽ നേരിട്ടെത്തിയ രാജാവ്, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയെയും രാജകുടുംബാംഗങ്ങളെയും കണ്ട് അനുശോചനം രേഖപ്പെടുത്തി.
ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുള്ള ബിൻ ഹമദ് അൽഥാനി, അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് അൽഥാനി എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഖത്തറി നേതൃത്വവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഖത്തറിനെ ഇന്നത്തെ രീതിയിൽ പരിവർത്തനം ചെയ്യുന്നതിലും ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ബന്ധം ശക്തിപ്പെടുത്തുന്നതിലും അന്തരിച്ച ഫാദർ അമീർ വഹിച്ച നിർണായക പങ്കിനെ രാജാവ് പ്രകീർത്തിച്ചു. തൻ്റെ രാജ്യത്തിനും അറബ്-ഇസ്ലാമിക സമൂഹത്തിനുമായി ജീവിതം മാറ്റിവെച്ച പ്രിയപ്പെട്ട സഹോദരനും സുഹൃത്തും നേതാവുമായിരുന്നു ശൈഖ് ഹമദ് ബിൻ ഖലീഫയെന്ന് രാജാവ് അനുസ്മരിച്ചു. അന്തരിച്ച പിതാവ് കെട്ടിപ്പടുത്ത വികസനത്തിന്റെയും പുരോഗതിയുടെയും പാരമ്പര്യം ശൈഖ് തമീമിന്റെ നേതൃത്വത്തിൽ രാജ്യം കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും അനുശോചനം അറിയിക്കാനായി ദോഹയിലെത്തിയിരുന്നു. ഡെപ്യൂട്ടി പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫ, ധനമന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ എന്നിവരടങ്ങുന്ന ഉന്നതതല ബഹ്റൈനി പ്രതിനിധി സംഘമാണ് കിരീടാവകാശിക്കൊപ്പം ഖത്തർ സന്ദർശിച്ചത്.
xcvxcv

