അയോധ്യയിൽ സംഭാവന നൽകിയ അഞ്ച് കോടിയുടെ സ്വർണ്ണ രാമചരിതമാനസം കാണാനില്ലെന്ന് മുൻ കേന്ദ്ര സെക്രട്ടറി
ശാരിക l ദേശീയം
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന് അഞ്ച് കോടിയോളം വിലവരുന്ന സ്വര്‍ണത്തില്‍ തീര്‍ത്ത 'രാമചരിതമാനസം' സംഭാവന ലകിയെന്നും ഇപ്പോള്‍ കാണാനില്ലെന്നും മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി എസ്. ലക്ഷ്മിനാരായണന്. രാമക്ഷേത്രത്തിലെ സംഭാവനകളിലും ഉപഹാരങ്ങളിലും വന്‍ കൊള്ള നടന്നുവെന്ന പരാതിയില്‍ അന്വേഷണം നടക്കവേയാണ് ഉന്നത ഉദ്യോഗസ്ഥന് തന്നെ പരാതി ഉന്നയിച്ചിരിക്കുന്നത്. താന്‍ സംഭാവനയായി നല്കിയ സ്വര്‍ണത്തില്‍ തീര്‍ത്ത 'രാമചരിതമാനസം' ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് കാണാനായി പ്രദര്‍ശിപ്പിച്ചിരുന്നുവെന്ന് ലക്ഷ്മിനാരായണന് പറയുന്നു.
എന്നാല്‍ പിന്നീട് ഇത് അവിടെ നിന്ന് മാറ്റി. ഇപ്പോള്‍ എവിടെയാണെന്ന് ഒരു വിവരവുമില്ല. ക്ഷേത്രം അധികൃതരോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വ്യക്തമായ ഒരു മറുപടി നല്‍കിയില്ലെന്ന് അദ്ദേഹം പറയുന്നു. 'രാമചരിതമാനസം എന്റെ മരിച്ചുപോയ അമ്മയുടെ ഏറ്റവും വിലപ്പെട്ട നിധിയായിരുന്നു. ജീവിതത്തിലെ ഏകദേശം 15 മുതല്‍ 18 വര്‍ഷം വരെ അമ്മ 'ശ്രീരാമ' നാമം എഴുതുന്നതിനാണ് ചെലവഴിച്ചത്. എന്റെ കുടുംബം പതിറ്റാണ്ടുകളായി രാമജന്മഭൂമി പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരുന്നു. ക്ഷേത്രത്തിനായി കന്യാകുമാരിയില്‍ നിന്ന് അയച്ച ആദ്യത്തെ ഇഷ്ടിക എന്റെ ഭാര്യാപിതാവിന്റെ വീട്ടില്‍ നിന്നായിരുന്നു. ഞങ്ങള്‍ ശ്രീരാമനുമായി അഭേദ്യബന്ധമുള്ള ഒരു കുടുംബമാണ്.' എന്ന് ഒരു പ്രമുഖ ടിവി ചാനലിന് നൽകിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. സര്‍വീസില്‍ നിന്ന് പിരിഞ്ഞ ശേഷമാണ് സമ്പത്തില്‍ നിന്ന് ഒരു ഭാഗം ശ്രീരാമന് നല്‍കണമെന്ന ആഗ്രഹമുണ്ടായത്. ഞാന്‍ ഒരു ലളിതജീവിതം നയിക്കുന്നയാളാണ്.
എനിക്ക് ജീവിക്കാന്‍ പെന്ഷന് പണം മാത്രം മതി. ദൈവം എനിക്ക് നല്കിയ സമ്പാദ്യമെല്ലാം തിരികെ നല്‍കാമെന്ന് കരുതി. അങ്ങനെയാണ് ഞാനും ഭാര്യ സരസ്വതിയും ചേര്‍ന്ന് സ്വര്‍ണത്തില്‍ തീര്‍ത്ത 'രാമചരിതമാനസം' ക്ഷേത്രത്തില്‍ സംഭാവനയായി നല്‍കിയത്. അഞ്ച് കോടിയോളം രൂപ ചെലവഴിച്ചു. സ്വര്‍ണം, വെള്ളി, ചെമ്പ് എന്നിവ ഉപയോഗിച്ചു. സ്വര്‍ണം പൂശിയ 552 പേജുകളുണ്ടായിരുന്നു. 2024 ഏപ്രിലിലാണ് അത് ക്ഷേത്രത്തില്‍ കാണിക്കയായി അര്‍പ്പിച്ചത് എന്ന് അദ്ദേഹം പറയുന്നു. ശ്രീകോവിലിന് സമീപം ഇത് സൂക്ഷിക്കുമെന്നായിരുന്നു ആദ്യം ക്ഷേത്രം അധികൃതര്‍ പറഞ്ഞത്. ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് മുന്നില്‍ പ്രദര്‍ശനത്തിന് വെച്ചപ്പോള്‍ ഏറെ സന്തോഷമുണ്ടായിരുന്നു. ശ്രീകോവിലിന് സമീപം വെക്കാനാവില്ലെന്നും മറ്റെവിടെയെങ്കിലും വെക്കാമെന്നും പിന്നീട് അധികൃതര്‍ അറിയിച്ചു. എന്നാല്‍ പിന്നീട് എവിടെയും കണ്ടില്ല. പല തവണ ക്ഷേത്രം അധികൃതരെ കണ്ട് അന്വേഷിച്ചു. തൃപ്തികരമായ ഒരു മറുപടിയും ലഭിച്ചില്ല എന്ന് ലക്ഷ്മിനാരായണന് പറഞ്ഞു.
രാമക്ഷേത്രത്തില്‍ ഭക്തര്‍ ഉപഹാരമായി നല്കിയ വസ്തുക്കളും ഭണ്ഡാരത്തിലെ വരുമാനവും വന്‍തോതില്‍ കൊള്ളയടിക്കപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. 200 കോടിയുടെ അഴിമതി ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. യുപി സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ച് അന്വേഷണം തുടരുന്ന കേസില്‍ ക്ഷേത്രം ജീവനക്കാര്‍ ഉള്‍പ്പെടെ എട്ട് പേര് അറസ്റ്റിലായിട്ടുണ്ട്. രാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ തലവനും വിഎച്ച്പി നേതാവുമായ ചമ്പത് റായിയും ട്രസ്റ്റി അനില്‍ മിശ്രയും രാജിവെച്ചിരിക്കുകയാണ്. കൊള്ളയില്‍ ഉന്നതരുടെ പങ്കിനെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.
്്ുി

