ഇറാൻ ആക്രമണം; ബഹ്‌റൈൻ പ്രതിരോധ സേനയുടെ പ്രവർത്തനം പ്രശംസനീയമെന്ന് ബ്രിട്ടീഷ് അംബാസഡർ
പ്രദീപ് പുറവങ്കര
മനാമ: അടുത്തിടെയുണ്ടായ ഇറാൻ ആക്രമണങ്ങളെ ബഹ്‌റൈൻ പ്രതിരോധ സേനയും ഭരണകൂടവും നേരിട്ട രീതി അസാധാരണമായ കാര്യക്ഷമതയോടെയായിരുന്നുവെന്ന് ബഹ്‌റൈനിലെ ബ്രിട്ടീഷ് അംബാസഡർ അലസ്റ്റയർ ലോംഗ് പ്രശംസിച്ചു. മേഖലയിൽ അതീവ ജാഗ്രത നിലനിന്നിരുന്ന സാഹചര്യത്തിൽ സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ആത്മവിശ്വാസം നൽകാൻ ബഹ്‌റൈൻ അധികൃതർക്ക് സാധിച്ചതായും അദ്ദേഹം പറഞ്ഞു. പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
മേഖലയിലെ മറ്റ് ചില പാശ്ചാത്യ രാജ്യങ്ങളുടെ എംബസികൾ തങ്ങളുടെ പൗരന്മാരോട് രാജ്യം വിടാൻ നിർദ്ദേശിച്ചപ്പോൾ, ബ്രിട്ടീഷ് എംബസി തങ്ങളുടെ പൗരന്മാർക്ക് അത്തരം ഒരു നിർദ്ദേശം നൽകിയിരുന്നില്ലെന്ന് അംബാസഡർ വെളിപ്പെടുത്തി. ബഹ്‌റൈൻ അധികൃതരിൽ പൂർണ്ണ വിശ്വാസമുള്ളതിനാൽ ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കാനും ശാന്തരായിരിക്കാനുമാണ് ബ്രിട്ടീഷ് പൗരന്മാരോട് ആവശ്യപ്പെട്ടത്. കിംഗ് ഫഹദ് കോസ്‌വേ സാധാരണ രീതിയിൽ തുറന്നുപ്രവർത്തിച്ചിരുന്നതായും സുരക്ഷിതമായി തുടരാൻ ആഗ്രഹിക്കുന്നവർക്ക് പ്രാദേശിക നിർദ്ദേശങ്ങൾ പിന്തുടരാൻ സൗകര്യമൊരുക്കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്രമണ സമയത്ത് എഴുന്നൂറിലധികം പ്രൊജക്‌ടൈലുകൾ തടഞ്ഞുനിർത്തിയ ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സിന്റെ (BDF) നടപടി സമാനതകളില്ലാത്തതാണെന്ന് അംബാസഡർ വിശേഷിപ്പിച്ചു. ബ്രിട്ടൻ പോലും ഇതുവരെ നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള വലിയൊരു വെല്ലുവിളിയാണ് ബഹ്‌റൈൻ സൈന്യം വിജയകരമായി ഇല്ലാതാക്കിയത്. യുകെ ഉൾപ്പെടെയുള്ള സഖ്യകക്ഷികൾ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നെങ്കിലും, സ്വന്തം രാജ്യത്തെ സംരക്ഷിക്കുന്നതിൽ ബഹ്‌റൈൻ സൈന്യമാണ് സിംഹഭാഗം ഉത്തരവാദിത്തവും നിർവ്വഹിച്ചതെന്നും ഇതിൽ ബഹ്‌റൈൻ ജനതയ്ക്ക് ഏറെ അഭിമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. കൗണ്ടർ-പ്രൊജക്‌ടൈൽ പ്രവർത്തനങ്ങളിൽ ബ്രിട്ടന്റെ ആർ.എ.എഫ് ടൈഫൂൺ പട്രോളിംഗ് ഉൾപ്പെടെയുള്ള പിന്തുണ ബഹ്‌റൈന് നൽകിയിരുന്നതായും ഹോർമുസ് കടലിടുക്കിലെ സ്വതന്ത്രമായ കപ്പൽ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിൽ ബ്രിട്ടൻ എപ്പോഴും ഒപ്പമുണ്ടാകുമെന്നും അംബാസഡർ അലസ്റ്റയർ ലോംഗ് വ്യക്തമാക്കി.
fsfsf

