നടിയെ പറ്റിച്ച് പണം തട്ടിയ കേസ്: ബഹ്റൈനിൽ പ്രതിക്ക് രണ്ട് വർഷം തടവ്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: പ്രമുഖ നടിയെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ നാൽപ്പതുകാരന് രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചു. വാഹന അറ്റകുറ്റപ്പണിക്കായി നൽകിയ തുക ദുരുപയോഗം ചെയ്തതിനും വിശ്വാസവഞ്ചന കാട്ടിയതിനുമാണ് തേർഡ് മൈനർ ക്രിമിനൽ കോടതി ഇയാൾക്ക് ശിക്ഷ വിധിച്ചത്.
2025-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തന്റെ ഹ്യുണ്ടായ് ട്യൂസൺ കാർ നന്നാക്കുന്നതിനായി നടി ഇയാളെ ഏൽപ്പിക്കുകയും രണ്ട് തവണകളായി 450 ബഹ്‌റൈൻ ദിനാർ കൈമാറുകയും ചെയ്തിരുന്നു. എന്നാൽ, നൂറ് ദിനാറിൽ താഴെ മാത്രം ചിലവഴിച്ച് ചെറിയ അറ്റകുറ്റപ്പണികൾ നടത്തിയ പ്രതി ബാക്കി തുക സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നു. പണം കൈപ്പറ്റിയ ശേഷം വാഹനം തിരികെ നൽകാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും ഇയാൾ ഒഴിഞ്ഞുമാറുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ സമാനമായ നിരവധി കേസുകളിൽ നേരത്തെയും ഉൾപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ കണ്ടെത്തിയത്. മുൻപ് വ്യാജരേഖ ചമയ്ക്കൽ, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. പ്രതിയുടെ കുറ്റസമ്മത മൊഴിയും നടിയുടെ മൊഴിയും ഇയാളുടെ ക്രിമിനൽ പശ്ചാത്തലവും പരിഗണിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്. കേസുമായി ബന്ധപ്പെട്ട സിവിൽ ക്ലെയിം തുടർ നടപടികൾക്കായി ബന്ധപ്പെട്ട കോടതിയിലേക്ക് മാറ്റി.
dfgdg




