മിസൈൽ ആക്രമണത്തിൽ തകർന്ന മുഹറഖിലെ സർവ്വകലാശാല സന്ദർശിച്ച് വിദ്യാഭ്യാസ മന്ത്രി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: മേഖലയിൽ തുടരുന്ന ഇറാൻ ആക്രമണങ്ങളിൽ മിസൈൽ ചില്ലുകൾ പതിച്ച് നാശനഷ്ടങ്ങൾ സംഭവിച്ച മുഹറഖിലെ സർവ്വകലാശാല കാമ്പസ് ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാനുമായ ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമ സന്ദർശിച്ചു. ജനവാസ കേന്ദ്രങ്ങളെയും സിവിലിയൻ സ്ഥാപനങ്ങളെയും ലക്ഷ്യമാക്കി നടക്കുന്ന വിവേചനരഹിതമായ ആക്രമണങ്ങളെ അദ്ദേഹം ശക്തമായി അപലപിച്ചു.
ഹയർ എഡ്യൂക്കേഷൻ കൗൺസിലിലെ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം എത്തിയ മന്ത്രി, സർവ്വകലാശാലാ അധികൃതരുമായും ജീവനക്കാരുമായും കൂടിക്കാഴ്ച നടത്തി. ആക്രമണത്തിൽ പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അദ്ദേഹം അന്വേഷിക്കുകയും അവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. കാമ്പസിലെ കെട്ടിടങ്ങൾക്കുണ്ടായ ഭൗതിക നാശനഷ്ടങ്ങളും അദ്ദേഹം നേരിട്ട് വിലയിരുത്തി.
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവിടുത്തെ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ആവശ്യമായ എല്ലാ പിന്തുണയും സംരക്ഷണവും ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ കാഴ്ചപ്പാടുകൾക്കും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദ്ദേശങ്ങൾക്കും അനുസൃതമായി വിദ്യാഭ്യാസ മേഖലയ്ക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനപ്രക്രിയ തടസ്സമില്ലാതെ തുടരുമെന്ന് മന്ത്രി അറിയിച്ചു. താൽക്കാലികമായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ (Online Classes) വഴിയാണ് ക്ലാസുകൾ നടക്കുന്നത്. വെല്ലുവിളികൾക്കിടയിലും മികച്ച സേവനം കാഴ്ചവെക്കുന്ന അധ്യാപകരെയും ജീവനക്കാരെയും അദ്ദേഹം പ്രശംസിച്ചു. അപകടസ്ഥലത്ത് അതിവേഗം ഇടപെട്ട സിവിൽ ഡിഫൻസ് ടീമിനും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
aa


