പരിക്കേറ്റവരെ സന്ദർശിച്ച് ബഹ്റൈൻ ആരോഗ്യ മന്ത്രി; മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ഇറാന്റെ മിസൈലാക്രമണങ്ങളിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് സയ്യിദ് ജവാദ് ഹസൻ സന്ദർശിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് മന്ത്രി ആശുപത്രിയിലെത്തിയത്. പരിക്കേറ്റവർക്ക് നൽകുന്ന മെഡിക്കൽ പരിചരണം നേരിട്ട് വിലയിരുത്തിയ മന്ത്രി, കിരീടാവകാശിയുടെ ആശംസകൾ അവർക്ക് കൈമാറുകയും അവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് ബഹ്‌റൈൻ പ്രഥമ പരിഗണന നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ രാജ്യത്തെ ആരോഗ്യ സംവിധാനങ്ങൾ സജ്ജമാണ്. എല്ലാ സാഹചര്യങ്ങളിലും മികച്ച രീതിയിലുള്ള മെഡിക്കൽ സേവനങ്ങൾ നൽകാൻ ആരോഗ്യ പ്രവർത്തകർ പ്രതിജ്ഞാബദ്ധരാണെന്നും ഇത് ബഹ്‌റൈന്റെ ആരോഗ്യ സുരക്ഷാ ദൗത്യത്തിന്റെ ഭാഗമാണെന്നും അവർ വ്യക്തമാക്കി.
ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാൻ രാജ്യം സജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആരോഗ്യരംഗത്തെ ഡോക്ടർമാർ, നഴ്സുമാർ, ഭരണവിഭാഗം ജീവനക്കാർ എന്നിവരുടെ അശ്രാന്ത പരിശ്രമങ്ങളെ മന്ത്രി പ്രശംസിച്ചു. സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിൽ ഇവർ ആദ്യത്തെ പ്രതിരോധ നിരയാണെന്നും ഏത് പ്രതിസന്ധി ഘട്ടത്തിലും ആരോഗ്യ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കാൻ ഇവരുടെ സേവനം അത്യന്താപേക്ഷിതമാണെന്നും ഡോ. ജലീല ഓർമ്മിപ്പിച്ചു.
aa


