സഹപ്രവർത്തകയുടെ മുഖത്ത് തിളച്ച വെള്ളമൊഴിച്ച സംഭവം; മാർച്ച് 16-ന് വിധി വരും
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈനിൽ ജോലിസ്ഥലത്തെ തർക്കത്തെത്തുടർന്ന് സഹപ്രവർത്തകയുടെ മുഖത്ത് തിളച്ച വെള്ളമൊഴിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയുടെ അപ്പീലിൽ ഹൈ ക്രിമിനൽ അപ്പീൽ കോടതി മാർച്ച് 16-ന് വിധി പ്രസ്താവിക്കും. നേരത്തെ കീഴ്‌കോടതി യുവാവിന് മൂന്ന് വർഷം തടവുശിക്ഷ വിധിച്ചിരുന്നു. ഈ വിധിക്കെതിരെയാണ് ഇരുപതുകാരനായ പ്രതി അപ്പീൽ നൽകിയത്.
ഒരു കഫേയിലെ ഓർഡറുകൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിസ്സാരമായ തർക്കമാണ് ക്രൂരമായ അക്രമത്തിൽ കലാശിച്ചത്. സംഭവദിവസം ജോലിയിൽ സഹായിക്കാൻ യുവതി പ്രതിയോട് ആവശ്യപ്പെട്ടെങ്കിലും അയാൾ സഹകരിച്ചിരുന്നില്ല. തുടർന്ന് യുവതി ക്യാഷ് രജിസ്റ്റർ സിസ്റ്റത്തിൽ ലോഗിൻ ചെയ്ത് പ്രതിയുടെ അക്കൗണ്ട് ക്ലോസ് ചെയ്തു. ഇതിൽ പ്രകോപിതനായ പ്രതി യുവതിയെ മർദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. മറ്റ് ജീവനക്കാർ ഇടപെട്ടാണ് അക്രമം തടഞ്ഞത്.
ആദ്യത്തെ തർക്കം അവസാനിച്ചുവെന്ന് കരുതി യുവതി മാനേജരെ വിളിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി വീണ്ടും ആക്രമിച്ചത്. യുവതിയെ പേര് ചൊല്ലി വിളിച്ച പ്രതി, അവർ തിരിഞ്ഞു നോക്കിയ നിമിഷം കൈവശമുണ്ടായിരുന്ന കണ്ടെയ്നറിലെ തിളച്ച വെള്ളം മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. മറ്റ് ജീവനക്കാർ യുവതിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പ്രതി പിന്തുടർന്നെത്തി മെറ്റൽ വാട്ടർ ഹീറ്റർ കൊണ്ട് യുവതിയുടെ തലയ്ക്ക് അടിക്കുകയും ചെയ്തു.
ആക്രമണത്തിൽ യുവതിയുടെ മുഖത്തും ശരീരത്തിലും ഗുരുതരമായ പൊള്ളലേൽക്കുകയും പരിക്കേൽക്കുകയും ചെയ്തു. ഫോറൻസിക് മെഡിക്കൽ റിപ്പോർട്ടുകൾ പ്രകാരം ഈ ആക്രമണം കാരണം യുവതിക്ക് 5 ശതമാനം സ്ഥിരമായ വൈകല്യം (Permanent Disability) സംഭവിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. മനഃപൂർവം പരിക്കേൽപ്പിക്കൽ, ക്രൂരമായ ശാരീരിക ഉപദ്രവം എന്നീ കുറ്റങ്ങളാണ് പ്രോസിക്യൂഷൻ ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
്േിു്േു




