ടിക്ടോക്ക് സൗഹൃദത്തിന് പിന്നാലെ യുവതിക്ക് നേരെ ബഹ്റൈനിൽ ആക്രമണം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ടിക്കടോക്ക് വഴിയുള്ള സൗഹൃദം കത്തിക്കുത്തിലും ഫോൺ കവർച്ചയിലും കലാശിച്ച സംഭവത്തിൽ അറബ് സ്വദേശിയായ യുവാവിനെതിരെ ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതിയിൽ വിചാരണ ആരംഭിച്ചു. 750 ദിനാർ കടം വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ അവസാനിച്ചത്.
30 വയസ്സുകാരിയായ ബഹ്‌റൈൻ സ്വദേശിനിയും പുരുഷന്മാരുടെ ബാർബർ ഷോപ്പിൽ ജോലി ചെയ്യുന്ന 34-കാരനായ അറബ് യുവാവും ടിക്കടോക്ക് ആപ്പ് വഴിയാണ് പരിചയപ്പെട്ടത്. സൗഹൃദത്തിനിടെ യുവതിയിൽ നിന്ന് പ്രതി 750 ദിനാർ കടം വാങ്ങിയിരുന്നു. എന്നാൽ പണം തിരികെ നൽകാതെ ഇയാൾ യുവതിയെ ഒഴിവാക്കാൻ ശ്രമിച്ചതോടെ, തുക നൽകാനുണ്ടെന്ന് പ്രതി സമ്മതിക്കുന്ന ശബ്ദരേഖ യുവതി ഫോണിൽ റെക്കോർഡ് ചെയ്തു. ഈ തെളിവ് നശിപ്പിക്കാനായിരുന്നു പ്രതിയുടെ ശ്രമം.
ജുഫൈർ ഏരിയയിൽ വെച്ച് യുവതിയുടെ കാറിൽ കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കാറിന്റെ ഡോറിലുണ്ടായിരുന്ന യുവതിയുടെ ഐഫോൺ 16 പ്രോ മാക്സ് പ്രതി തട്ടിയെടുക്കാൻ ശ്രമിച്ചു. ഫോണിന്റെ പാസ്‌വേഡ് നൽകാൻ വിസമ്മതിച്ച യുവതിയെ പ്രതി രണ്ടുതവണ മുഖത്തടിക്കുകയും കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് തുടയിൽ കുത്തുകയും ചെയ്തു. തുടർന്ന് ഫോൺ തട്ടിയെടുത്ത് പ്രതി രക്ഷപ്പെടുകയായിരുന്നു. ഫോണിലെ ഡാറ്റ പരിശോധിച്ച പ്രതി യുവതിയുടെ സ്വകാര്യ വിവരങ്ങളിൽ അനധികൃതമായി കടന്നുകയറിയതായും അന്വേഷണത്തിൽ കണ്ടെത്തി.
യുവതിയെ കബളിപ്പിച്ച് പണം കൈക്കലാക്കിയതും പൊതുനിരത്തിൽ വെച്ച് ആയുധം ഉപയോഗിച്ച് ആക്രമിച്ചതും ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കുമേൽ ചുമത്തിയിരിക്കുന്നത്. സമാനമായ ക്രിമിനൽ കേസുകളിൽ പ്രതി മുമ്പും ഉൾപ്പെട്ടിട്ടുള്ളതായി പോലീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കേസിൽ അടുത്ത വാദം കേൾക്കുന്നതിനായി ഫെബ്രുവരി 24-ലേക്ക് കോടതി മാറ്റി.
ംമനമംന


