ഇസ്രായേൽ ആക്രമണത്തെ ബഹ്റൈൻ അപലപിച്ചു

പ്രദീപ് പുറവങ്കര
മനാമ: ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ ബഹ്റൈൻ അപലപിച്ചു. പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ് ഇസ്രായേലിന്റെ നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. മേഖല ശാന്തമാവാനും രാഷ്ട്രീയ പിരിമുറുക്കം കുറക്കാനുമായി എല്ലാവരും സ്വയം നിയന്ത്രണം പാലിക്കണമെന്നും, സമാധാനത്തിന് ഭീഷണിയാവുന്ന തരത്തിലുള്ള സൈനിക ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. സംഭാഷണത്തിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും പ്രതിസന്ധി പരിഹരിക്കണമെന്നാണ് ബഹ്റൈന്റെ ഉറച്ച നിലപാടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള യു.എസ്-ഇറാൻ ചർച്ചകൾ തുടരണമെന്നും ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം നിലവിൽ മേഖലയിലുണ്ടായിരിക്കുന്ന പ്രാദേശിക സംഘർഷാവസ്ഥ കണക്കിലെടുത്ത് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടു. തെറ്റായ വിവരങ്ങൾക്കും പ്രചാരണങ്ങൾക്കും ഇരയാകാതെ, ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെ മാത്രം നിർദ്ദേശങ്ങളും വിവരങ്ങളും സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു. മേഖലയിൽ യുദ്ധഭീതി നിലനിൽക്കുന്നതിനാൽ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചില വിമാനങ്ങൾ വൈകുകയോ പുനഃക്രമീകരിക്കുകയോ റദ്ദാക്കുകയോ ചെയ്‌തേക്കാമെന്ന് ഏവിയേഷൻ അഫേയർസും അറിയിച്ചിട്ടുണ്ട്. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കും റീബുക്കിങ് ഓപ്ഷനുകൾക്കുമായി അവരുടെ എയർലൈനുകളുമായി ബന്ധപ്പെടണമെന്നും അറിയിപ്പിൽ പറഞ്ഞു.
sdfsdfdfs