ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾക്ക് പിഴകൾ വർധിപ്പിക്കാനുള്ള നിർദേശം മന്ത്രിസഭ യോഗം അവലോകനം ചെയ്തു

പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിൽ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾക്ക് പിഴകൾ വർധിപ്പിക്കാനുള്ള നിർദേശം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭ യോഗം അവലോകനം ചെയ്തു. പിഴകൾ കർശനമാക്കുന്നതിന് നിയമമുണ്ടാക്കാൻ പ്രധാനമന്ത്രിയാണ് ആഭ്യന്തര മന്ത്രാലയത്തിനു നിർദേശം നൽകിയത്.
ഈ നിർദേശം ഗുദൈബിയ കൊട്ടാരത്തിൽ നടന്ന മന്ത്രിസഭ യോഗത്തിൽ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ അവതരിപ്പിച്ചു. പൊതുജന സുരക്ഷ കണക്കിലെടുത്താണ് നിയമനിർമാണമെന്ന് മന്ത്രി പറഞ്ഞു. നിയമത്തെക്കുറിച്ച് മന്ത്രിസഭ വിശദമായി ചർച്ച ചെയ്തു. നിയമലംഘനങ്ങൾ മൂലം പരിക്കേൽക്കുകയോ, ജീവൻനഷ്ടപ്പെടുകയോ ചെയ്യുന്നതിനും പൊതുസുരക്ഷക്ക് ഭീഷണിയാകുന്ന തരത്തിൽ അശ്രദ്ധമായി വാഹനമോടിക്കുന്നതിനും വലിയ പിഴ ചുമത്തണമെന്നാണ് നിർദേശം.
പാർലമെന്റിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ കമ്മിറ്റിയും യോഗം ചേർന്ന് നിയമത്തിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്തു. വെള്ളിയാഴ്ച സറയിലുണ്ടായ കാറപകടത്തിൽ മരിച്ച ദമ്പതികളുടെ കുടുംബത്തിന് കിരീടാവകാശി അനുശോചനം അറിയിച്ചിരുന്നു.
േ്ി