കാലാവധി കഴിഞ്ഞ ഭക്ഷ്യോൽപന്നങ്ങൾ വിറ്റു; കമ്പനിയുടെ ഉടമ അടക്കം 29 പേർ പിടിയിൽ


പ്രദീപ് പുറവങ്കര

മനാമ: കാലാവധി കഴിഞ്ഞ ഭക്ഷ്യോൽപന്നങ്ങൾ വിറ്റുവെന്നാരോപിച്ച് വിതരണ കമ്പനിയിലെ ജീവനക്കാരെ അധികൃതർ പിടികൂടി. കമ്പനിയുടെ ഉടമകൾ, ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവരുൾപ്പെടെ 29 പേരെയാണ് വാണിജ്യ വ്യവസായ മന്ത്രാലയം അധികൃതരുടെ നേതൃത്വത്തിൽ പിടികൂടിയത്. കമ്പനിയുടെ വെയർഹൗസും എല്ലാ വിൽപനശാലകളും പിടിച്ചെടുക്കാനും അധികൃതർ ഉത്തരവിട്ടിട്ടുണ്ട്. ബിസ്കറ്റുകളും കുക്കികളുമടങ്ങുന്ന കേടായ ഭക്ഷണ പദാർഥങ്ങൾ അവയുടെ കാലാവധി തീയതികളിൽ മാറ്റം വരുത്തിയോ മാറ്റി പാക്കുചെയ്യുകയോ ചെയ്തശേഷം വിൽപന നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

കമ്പനിയിലെ ജീവനക്കാരൻ നോർത്തേൺ ഗവർണറേറ്റിലെ ഖാമിസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. യഥാർഥ തീയതികൾ നീക്കം ചെയ്ത് പുതിയ തീയതികൾ ഉപയോഗിച്ചാണ് വസ്തുക്കൾ വിൽപനക്ക് നൽകുന്നതെന്നായിരുന്നു പ്രവാസിയായ ഇയാൾ വെളിപ്പെടുത്തിയത്.

ഭക്ഷ്യസുരക്ഷയെ ബാധിക്കുന്നതും പൊതുജനാരോഗ്യത്തെ അപകടത്തിലാക്കുന്നതുമായ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ നിയമം കർശനമാക്കുമെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ ക്രമക്കേടുകളും പൂർണമായി കണ്ടെത്തുന്നതിനും കേസ് ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യാനുള്ള തയാറെടുപ്പുകൾ നടത്തുന്നതിനുള്ള അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

article-image

fgg

You might also like

Most Viewed