എമിറേറ്റ്സിന്റെ ഇസ്രയേലിലേക്കുള്ള ആദ്യ വിമാനസർവിസ് ആരംഭിച്ചു
എമിറേറ്റ്സിന്റെ ഇസ്രയേലിലേക്കുള്ള ആദ്യ വിമാനസർവിസ് ഇന്നലെ ആരംഭിച്ചു. ടെൽ അവീവിലെ ബെന്‍ ഗുറിയോണ്‍ എയർപോർട്ടിൽ വാട്ടർ കാനന്‍ സൽയൂട്ട് നൽകിയാണ് ദുബൈയുടെ മുന്‍നിര എയർലൈനായ എമിറേറ്റ്സിന്റെ ആദ്യ വിമാനത്തെ സ്വീകരിച്ചത്.എമിറേറ്റ്സിന്റെ ഇകെ 931 വിമാനമാണ് ഇന്നലെ ടെൽ അവീവിലെത്തിയത്. കൂടെയെത്തിയ വിഐപി പ്രതിനിധി സംഘത്തെ ഇസ്രായേൽ ഗതാഗത, റോഡ് സുരക്ഷാ മന്ത്രി മെറാവ് മൈക്കിലി സ്വാഗതം ചെയ്തു. ചടങ്ങിന് ശേഷം, എമിറേറ്റ്സിന്റെ ഏറ്റവും പുതിയ ബോയിങ് 777 ഗെയിം ചേഞ്ചർ വിമാനത്തിന്റെ ഇന്റീരിയറുകൾ സർക്കാർ ഉദ്യോഗസ്ഥർക്കും അതിഥികൾക്കും പ്രദർശിപ്പിക്കുകയും ചെയ്തു. വെർച്വൽ വിന്‍ഡോകളോട് കൂടിയ ഫസ്റ്റ് ക്ലാസ് പ്രൈവറ്റ് സ്യൂട്ടുകളാണ് വിമാനത്തിന്റെ സവിശേഷത. എമിറേറ്റ്സിന്റെ മൂന്ന് ത്രീ−ക്ലാസ് ബോയിങ് 777−300ER വിമാനങ്ങൾ റൂട്ടിൽ സർവീസ് നടത്തും. ദിവസവും 15:50 ന് ദുബൈയിൽനിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 18:00ന് ബെൻഗുറിയോൺ എയർപോർട്ടിൽ എത്തിച്ചേരും.
ടെൽ അവീവിൽനിന്ന് 19:55ന് മടങ്ങുന്ന വിമാനം 23:59ന് ദുബൈയിൽ എത്തിച്ചേരും. യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർരിയ അടക്കം ഉന്നത പ്രതിനിധി സംഘമാണ് വിമാനത്തിലുണ്ടായിരുന്നത്.