‘കുരിശിന് നിരോധനമില്ല’; ക്രിസ്ത്യന്‍ മതചിഹ്നങ്ങളുടെ വില്‍പ്പനയ്ക്ക് വിലക്കില്ലെന്ന് കുവൈറ്റ്
കുരിശ് ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ മതചിഹ്നങ്ങൾ വിലക്കിയെന്ന വാർത്തകൾ നിഷേധിച്ച് കുവൈറ്റ്. ക്രിസ്ത്യന്‍ മതചിഹ്നമായ കുരിശിന്റെ വില്‍പ്പന കുവെെറ്റിൽ നിരോധിച്ചിട്ടില്ലെന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ പ്രഷ്യസ് മെറ്റല്‍സ് വിഭാഗം ഡയറക്ടര്‍ സാദ് അല്‍ സെയ്ദി അറിയിച്ചു.
ക്രിസ്ത്യന്‍ മതചിഹ്നങ്ങളുടെ വില്‍പ്പന നിരോധിച്ചെന്ന തരത്തില്‍ സോഷ്യൽ മീഡിയയിൽ പ്രചാരണം നടന്നിരുന്നു. അതേസമയം സ്വവർഗരതിയെ പ്രോത്സാഹിപ്പിക്കുന്നതും, സാത്താനുമായി ബന്ധമുള്ളതുമായ ആഭരണങ്ങൾക്ക് രാജ്യത്ത് വിൽപനക്ക് വിലക്കുണ്ട്.
കുരിശിന്റെ പകര്‍പ്പ് വില്‍ക്കുന്നത് കുവൈത്തില്‍ അനുവദനീയമാണ്. ഇത് രാജ്യത്തേക്ക് നിയമപരമായ മാര്‍ഗത്തിലൂടെയാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ട് . എന്നാൽ ഫീസ് ഈടാക്കുന്നതിനും അഡ്മിനിസ്‌ട്രേഷന്റെ മുദ്ര പതിപ്പിക്കുന്നതിനുമായി ഇവ പരിശോധിക്കാറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ രാജ്യങ്ങളിൽ നിന്നായി ആറുലക്ഷത്തിലധികം ക്രൈസ്തവ വിശ്വാസികൾ കുവെെറ്റിലുള്ളതായാണ് കണക്കുകൾ. മാത്രമല്ല 250ലേറെ ക്രിസ്ത്യൻ സ്വദേശികളും കുവെെറ്റിലുണ്ട്.