റിഫ മെഹ്നുവിന്‍റെ മരണം; ഭർത്താവിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്
ദുബൈയിയിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വ്ളോഗർ റിഫ മെഹ്നുവിന്‍റെ ഭർത്താവ് മെഹ്നാസിനായി അന്വേഷണം ഈർജിതം. ഇയാളെ കണ്ടെത്തുന്നതിനായി കാക്കൂർ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു. ചോദ്യം ചെയ്യുന്നതിനായി കാസർഗോട്ടെ ഇയാളുടെ വീട്ടിൽ പോലീസ് സംഘം അന്വേഷിച്ചു ചെന്നെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് നോട്ടീസ് പുറപ്പെടുവിച്ചത്. റിഫയുടെ മൃതദേഹം ഖബർസ്ഥാനിൽനിന്നു പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്ത സാഹചര്യത്തിലാണ് പോലീസ് മെഹ്നാസിനെ തേടിയെത്തിയത്. എന്നാൽ, ഇയാൾ സ്ഥലത്തുണ്ടായിരുന്നില്ല. റിഫയുടെ മരണവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരേ കാക്കൂർ പോലീസ് പീഡനം, കാലിൽ ഇരുമ്പുവടി കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കൽ, ആത്മഹത്യാ പ്രേരണാകുറ്റം എന്നിവയ്ക്കു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണാകുറ്റത്തിനു മെഹ്നാസിനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് സൂചന. റിഫയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയതിന്‍റെ റിപ്പോർട്ട് കാത്തിരിക്കുകയാണ് താമരശേരി ഡിവൈഎസ്പി ടി.കെ അഷ്റഫിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം. കണ്ണൂരിലെ കെമിക്കൽ ലാബിലേക്ക് ആന്തരികാവയങ്ങൾ രാസ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്‍റെ റിപ്പോർട്ട് കിട്ടാൻ വൈകും. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മറ്റു നടപടികളിലേക്കു നീങ്ങാനാണ് പോലീസ് ആലോചിക്കുന്നത്.
റിഫയുടെ മാതാപിതാക്കളിൽനിന്നു കഴിഞ്ഞ ദിവസം പോലീസ് സംഘം മൊഴിയെടുത്തിരുന്നു.റിഫ നേരിട്ട ശാരീരികവും മാനസികവുമായ പീഡനകാര്യങ്ങൾ അവർ പോലീസിനോടു വിശദീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് താമരശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കാക്കൂർ പാവണ്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽനിന്നു റിഫയുടെ മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തിയത്. വ്ളോഗറും ആൽബം നടിയുമായ റിഫ കഴിഞ്ഞ മാർച്ച് ഒന്നിനു പുലർച്ചെയാണ് ദുബായ് ജാഹിലിയയിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ജനുവരി അവസാനമാണ് റിഫ നാട്ടിൽനിന്നു ദുബായിയിലേക്കു പോയത്. ദുബായ് കാരാമയിൽ ഒരു പർദ ഷോപ്പിലായിരുന്നു ജോലി. മരണത്തിൽ ദുരൂഹത ആരോപിച്ചു പിതാവ് റാഷിദ് വടകര റൂറൽ എസപി എ.ശ്രീനിവാസിനു പരാതി നൽകിയതോടെയാണ് അന്വേഷണം തുടങ്ങിയത്.