നഷ്ടപ്പെട്ട നീലാംബരി

“കുരങ്ങൻകുട്ടിയെ പ്രസവിച്ച മാൻപേടയുടെ ദൈന്യം ആ കണ്ണുകളിൽ ഞാൻ കാണുന്നു”, എന്ന് സ്വന്തം അമ്മയെ വിശേഷിപ്പിച്ച മാധവിക്കുട്ടി. അടിച്ചമർത്തപ്പെട്ട വികാരങ്ങൾക്കു സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഒരു എഴുത്തുകാരി.
ഓരോ കഥകളും, പുസ്തകങ്ങളും ഒരു സ്വാതന്ത്ര്യത്തിന്റെ മാറ്റൊലിയാണ്. ഇനി മനുഷ്യജന്മമായി ജനിക്കാൻ ഇഷ്ടപ്പെടാത്ത കമല സുരയ്യ, ‘വേദനകൾമാത്രം തന്ന മനുഷ്യജീവിതം മതി, ഇനി മാനായോ പക്ഷിയായോ ജനിക്കാൻ’ തീരുമാനിച്ച എഴുത്തുകാരി. ഭാഷക്കതീതമായ സാഹിത്യത്വര കാത്തുസൂക്ഷിച്ച ഒരു നല്ല മനസ്സിന്റെ ഉടമ. മലയാളത്തിന്റെ നിത്യവസന്തം, എന്നും യൗവ്വനം മനസ്സിൽ കാത്തുസൂക്ഷിച്ച ഒരു സ്ത്രീ. നഗ്നത സൃഷ്ടിയുടെ സൗന്ദര്യമാണെന്നും, ഒരു പുരുഷനും കാണിക്കാത്ത തന്റേടം തന്റെ എഴുത്തിലൂടെ തെളിയിച്ച വാനന്പാടി. “ഒരുന്പെട്ടവൾ” എന്നു കേരളവും, മലയാളവും വിശഷിപ്പിച്ചിരുന്ന കമലാസുരയ്യ നമ്മെ വിട്ട് യാത്രയായിട്ട് വർഷങ്ങൾ ആയി. 2009 ൽ പൂനെയിൽ വെച്ചായിരുന്നു ആ വിയോഗം.
സാഹിത്യം
ലോകപ്രശസ്ത കവയിത്രിയും മലയാളത്തിന്റെ കഥാകാരി നാലപ്പാട്ട് ബാലാമണി അമ്മയുടെയും, മാതൃഭൂമി മാനേജിങ് എഡിറ്ററായിരുന്ന വി.എം നായരുടെയും മകൾ. ഏഴര പതിറ്റാണ്ടു നീണ്ടുനിന്ന ഒരു സർഗ്ഗാത്മകത. വിശാലമായതും വ്യത്യസ്തവുമായ കാഴ്ചപ്പാടുകളുമായി, ആഗോളതലത്തിലുള്ള ഒരു കഥാകാരി, കവയിത്രി. എഴുത്തിൽ ഭയത്തിന്റെ നിശാവസ്ത്രം ഊരിക്കളഞ്ഞ, സ്നേഹത്തിന്റെ പുതുവസ്ത്രം എടുത്തണിഞ്ഞവൾ. ആഗോള മലയാളിയുടെ മായാമയൂരം, മലയാളിയുടെ ഒരേ ഒരു നിർമാതളം. അശ്ലീലം എന്നത് തിന്മയുടെ മുഖമല്ല എന്ന് വെട്ടിത്തുറന്ന് പറഞ്ഞ എഴുത്തുകാരി. നാലാപ്പാട്ടു കുടുംബപാരന്പര്യത്തിലൂടെ മലയാളസാഹിത്യത്തെ അന്താരാഷ്ട്രതലത്തിലേയ്ക്ക് ഉയർത്തിയ കവയിത്രി. ജീവിതം തന്നെ ഒരു ആഘോഷമാക്കി മാറ്റിയ വ്യക്തിത്വം. ജീവിതത്തിന്റെ പ്രേമം, സ്നേഹം, കണ്ണുനീർ, വിഷമം എല്ലാം തന്നെ അക്ഷരങ്ങളിലൂടെ ആഘോഷിച്ച ജീവിതം. കഥയെഴുതുന്ന മാധവിക്കുട്ടി, ജീവിതത്തിൽ ജീവിക്കുന്ന മാധവിക്കുട്ടിയെക്കാളും വളരെ വ്യത്യസ്തമാണ്. ജീവിതത്തിന്റെ അന്തസത്ത അനുഭവകഥകളിലൂടെ അവതരിപ്പിച്ച സ്ത്രീ. സാഹിത്യരചനാ പാടവം കുടുംബപാരന്പര്യമായി കിട്ടിയിട്ടും, അതിൽനിന്ന് വ്യത്യസ്തമായി സ്വന്തമായ ഒരു സർഗ്ഗാത്മകത വാർത്തെടുത്ത മാധവിക്കുട്ടി. ജീവിതവും സാഹിത്യവും രണ്ടല്ലെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് നിരാശയുടെ ഭൂപടം സമ്മാനിച്ച മലയാളത്തിന്റെ സൗന്ദര്യമുള്ള എഴുത്തുകാരി.
അള്ളാഹു
‘ഹിന്ദുമതത്തിലെ വൈധവ്യം അനുഭവിക്കാൻ വയ്യ, അതിനാൽ വൈധവ്യം ഇല്ലാത്ത ഒരു മതത്തീലേയ്ക്ക് ഞാൻ പൊവുകയാണ്’. ഇനി എന്നെ ആരും കൊല്ലില്ല, ഇനി കുറച്ചല്ലെ ഉള്ളു. എന്റെ കയ്യിൽ ഇന്നാരോ പിടിച്ചിട്ടുണ്ട് സഹായിത്തിനായി, എന്നിൽ ജീവിക്കുന്ന ദൈവത്തിൽ വിശ്വസിക്കുന്നു. പൂർണ്ണമായും ഞാൻ അള്ളാഹുവിൽ വിശ്വസിക്കുന്നു. അല്ലാഹുവിനെ ഒരു ചിത്രത്തിന്റെ ഫ്രൈമിൽ നിന്നു മാറ്റി, കടലിലെ ഉപ്പുപോലെ, എന്റെ ജീവിതം മുഴുവൻ അല്ലാഹുവാണ്. പർദ്ദ എന്ന സാംസ്കാരികതയെ, സ്വയം എടുത്തണിഞ്ഞ്, നിഷ്ക്കളങ്കമായ രീതിയിലാണ് അവർ കണ്ടത്. നാലാപ്പാട്ട് കമലസുരയ്യ ,മാധവിക്കുട്ടി, എന്നീപേരുകളിൽ അറിയപ്പെട്ടിരുന്ന, ഈ നീർമാതളം, ഒരു നാർസിസ്റ്റിന്റെ തലത്തിലേയ്ക്ക് എത്തിച്ചേരുന്ന, പർദ്ദ സ്വീകരിക്കുന്ന ഒരു മാധവിക്കുട്ടിയായി.
ദൈവം എന്ന സത്യം
“മതത്തിന്റെ പ്രസക്തി കാരണം ദൈവത്തിനു പ്രശസ്തി കുറയുന്നു. ദൈവത്തിനെ മാത്രം സ്വീകരിച്ച് ഞാൻ ഉന്നതിയിൽ എത്തിച്ചേർന്നു, അതു കാരണം, മതം എന്നെ ഒരിക്കലും ഉലച്ചിട്ടില്ല. കൃഷ്ണനെന്നോ, നബി എന്നോ, ക്രിസ്തു എന്നോ ഉള്ള പേര് പ്രസക്തമല്ല. കൃഷ്ണൻ എന്ന ദൈവത്തെ എന്റെ കളിത്തോഴനായി, സുഹൃത്തായി മാത്രം കണ്ടിട്ടുള്ളു. കൃഷ്ണനോട് എന്നും പ്രേമമായിരുന്നു. ‘ഭക്തിയില്ലാത്ത രാധ’ എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. മുസ്ലീം ആയിക്കഴിഞ്ഞും “തന്നെക്കാണാൻ കൃഷ്ണൻ വന്നു” എന്ന് പറയുന്ന കമല സുരയ്യ, സ്വയം വരിച്ച അള്ളാഹുവിനെ മനസ്സിൽ ധ്യാനിക്കുന്ന രാധയാണ്. “സ്നേഹം എന്ന അനുഭവം, ദൈവത്തിന്റെ സാന്നിദ്ധ്യത്തിൽ മാത്രമെ സംഭവിക്കൂ. ഗീതാഗോവിന്ദം അശ്ലീലമാണ് എന്നും, ബൈബിളിലെ സോളമന്റെ സംഗീതം എന്ന അദ്ധ്യായവും അശ്ലീലമായി കണക്കാക്കുന്ന മനുഷ്യരോട് മറ്റെന്തു പറയാൻ”. അശ്ലീലം എന്ന് വിലപിക്കുന്ന അശ്ലീലത്തിന്‍റെ മുഖമെന്തെന്നും ശ്ലീലമെന്തെന്നും മലയാളിക്ക് ചൊല്ലിക്കൊടുക്കാൻ മാധവിക്കുട്ടിക്ക് സാധിച്ചിട്ടുണ്ട്.
സ്ത്രീ
ശരീരത്തിനും, മനസ്സിനും രണ്ടു വെവ്വേറെ കർത്തവ്യങ്ങളാണ് എന്നു ഉറച്ചു വിശ്വസിച്ചിരുന്ന ഒരു സ്ത്രീ. സ്ത്രീപുരുഷസമത്വം ബോധപൂർവ്വം അവതരിപ്പിക്കുന്ന മാധവിക്കുട്ടി. സ്ത്രീകൾക്ക് വേണ്ട പശ്ചാത്തലം സൃഷ്ടിച്ചു കൊടുത്തു, എഴുത്തിന്റെ ലോകത്തിൽ വലിയ സ്വാതന്ത്ര്യം തുറന്നു കൊടുത്തു. ജൈവികമായി ജീവിക്കാൻ, ഒരു സ്തീക്ക് സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ നല്‍കി. സ്തീകളെ കലാപരമായി, സർഗ്ഗാത്മകതയോടെ അവതരിപ്പിച്ച കലാകാരി. ഫെമിനിനിസം തീർത്തും പൊട്ടിച്ചെറിഞ്ഞ കഥാകാരി. ഫാന്റസിയും റിയാലിറ്റിയും തമ്മിൽ ഉള്ള ബന്ധം ഒരു സ്തീയുടെ ജീവിതത്തിൽ എത്രമാത്രം പ്രാധാന്യം ഉണ്ട് എന്നു കുറിച്ചുവെച്ചു. ജീവിതം, രീതികൾ, എന്നതിനുപരിയായി ഒരു ആത്മകഥപോലെയാണ് സ്ത്രീ ജീവിതം. എങ്ങനെയാണ് സ്ത്രീകൾക്ക്, ഇരട്ട ജീവിതങ്ങൾ ആവശ്യമായി വരുന്നത്, പ്രേമവും, ജീവിതവും? തോന്നലും യാഥാർത്ഥ്യവും, ജീവിതത്തിൽ ഉണ്ട്. ജന്മനാ നമ്മൾ സിംഹികളാണ്. പെണ്ണുങ്ങൾക്ക് ചിരിക്കാനും ചിരിപ്പിക്കാനും സാധിക്കും എന്നു തെളിച്ച ഒരു എഴുത്തുകാരിയായിരുന്നു അവർ. ‘ചന്ദനമരം’ എന്ന കഥയിൽ സ്തീകളും സ്വവർഗ്ഗസ്നേഹത്തെപ്പറ്റി പ്രതിപാദിക്കുന്ന കഥകൾ. എന്നാൽ ഒരു സ്ത്രീയോടു കാണിക്കാൻ പറ്റാത്തവിധത്തിൽ വിമർശിക്കപ്പെട്ടിട്ടും സ്ത്രീകളെ ഉയർത്തിപ്പിടിച്ച വ്യക്തിത്വം. സ്ത്രീത്വം എന്നത് ഒരു സത്യമാണെങ്കിൽ, സ്ത്രീക്ക് അവരുടെതായ ഒരു ലോകവും കാഴ്ചപ്പാടും ഉണ്ട് എന്ന് ലോകത്തെ കാട്ടിക്കൊടുത്ത ഒരെഴുത്തുകാരി. സ്ത്രീയുടെമേൽ സമൂഹം അടിച്ചേൽപ്പിച്ച സദാചാരത്തിന്റെ മുഖംമൂടി പിച്ചിച്ചീന്തിയ സ്ത്രീത്വം. സ്ത്രീയുടെ ഉയർത്തെഴുനേൽപ്പ്, സ്ത്രീ വിമോചനം എന്നത് സമൂഹത്തിന്റെ തന്നെ ഉയർത്തെഴുന്നേൽപ്പാണ് എന്ന് സമൂഹത്തെ ബോധിപ്പിച്ച ഒരു എഴുത്തുകാരിയായിരുന്നു മാധവിക്കുട്ടി.
അവസാനം
“ഇനി ഞാൻ മനുഷ്യനായി വരില്ല, മാനായോ പക്ഷിയായോ ആയി മാത്രമെ ജനിക്കൂ” എന്നു തീർത്തും തീരുമാനിച്ചുറച്ച ഒരു സ്ത്രീ. അവസാനമായി പൂനയിലേയ്ക്കു പോകുന്നതിനു മുന്പ് മനസ്സ് വിഷമിച്ച്, എന്തോ പറയാതെ പോയതു പോലെ. ‘ധാരളം ശുദ്ധവായു കിട്ടുന്ന, കുട്ടികൾ ചിരിക്കുന്ന ലോകത്തേയ്ക്ക് പോകുന്നു. കേരളം എന്നെ വെറുത്തില്ലെ, എന്റെ കഥകളിലെ സ്തീകളെല്ലാം ഞാൻ ആണെന്നു തെറ്റിദ്ധരിച്ചു, കേരളിയർ!. മലയാളത്തിൽ എഴുതിയതെല്ലാം, ഏറ്റവും വീറോടും തീവ്രതയോടും എഴുതിയതാണ്. എന്നാൽ എന്റെ എല്ലാ കഥകളെയും മലയാളം നിരാകരിച്ചു. മരണത്തിന്റെ മണം അറിയാമോ? അതിന് പക്ഷികളുടെ തൂവലുകളുടെ മണമാണ്.
നമ്മെ വീട്ടുപിരിഞ്ഞുപോയ ഈ അവസാനയാത്രയിൽ, മരണത്തിന്റെ ഗന്ദം അവർ അറിഞ്ഞു കാണുമോ...?