കത്രികയ്ക്ക് പകരം ഒരു സൂചി തരൂ

സാ
ഹോദര്യത്തിന്റെ മഹനീയ സൗന്ദര്യം തുളുന്പുന്ന ഈ കഥ എക്കാലത്തും ഏറെ പ്രസക്തമാകുന്നു.
അവിവാഹിതരായ രണ്ട് കർഷക സഹോദരന്‍മാരിൽ ഒരാൾ വിവാഹിതനാവുകയും അപരൻ അങ്ങനെ തന്നെ ജീവിക്കുകയും ചെയ്തു. വിവാഹിതനായ ഇളയ സഹോദരന് നാലു മക്കളായി. ഒരു രാത്രിയിൽ അവിവാഹിതനായ ജേഷ്ഠന് അനുജന്റേയും കുടുംബത്തിന്റേയും ഭാവിയേക്കുറിച്ചോർത്ത് ഉറക്കം വന്നില്ല.
"എന്റെ അനുജനും കുടുംബത്തിനും വേണ്ടത്ര വരുമാനമില്ല. അതുകൊണ്ട് അവനും കുടുംബവും ഭാവിയിൽ കഷ്ടപ്പെടും" ഇതോർത്തപ്പോൾ ജ്യോഷ്ഠന് സങ്കടം വന്നു. അന്ന് രാത്രി എല്ലാവരുമുറങ്ങുന്ന നേരം നോക്കി തന്റെ പത്തായത്തിൽ നിന്ന് മൂന്ന് നാല് ചാക്ക് നെല്ലെടുത്ത് അനുജന്റെ പത്തായത്തിൽ കൊണ്ടിട്ടു.
അന്ന് രാത്രിയിൽ അവിവാഹിതനായ ജേഷ്ഠന്റെ ഭാവിയോർത്തിരുന്നിട്ട് അനുജന് ഉറക്കം വന്നില്ല. "എനിക്ക് മക്കളെങ്കിലുമുണ്ട്, ഏട്ടന് വയസ്സുകാലത്ത് ആരാണുണ്ടാവുക. വേണ്ടത്ര പണമുണ്ടെങ്കിൽ അതെങ്കിലുമുപകാരമാവും". അന്ന് രാത്രി അനുജൻ തന്റെ പത്തായത്തിൽ നിന്ന് കുറേ നെല്ലെടുത്ത് ഏട്ടന്റെ പത്തായത്തിൽ കൊണ്ടുപോയി നിറച്ചു.
ഇത് ഓരോ ദിവസങ്ങളിലും രണ്ടുപേരും പരസ്പരം ചെയ്തു കൊണ്ടിരുന്നു. ഒരു ദിവസം രണ്ടുപേരും നെൽച്ചാക്കുകളുമായി തമ്മിൽ കണ്ടുമുട്ടി. അവരിരുവരും ഒന്നുമുരിയാടാനാവാതെ പരസ്പരം നോക്കി നിന്നു. രണ്ടുപേരുടേയും കണ്ണുകൾ നിറഞ്ഞൊഴുകി. കാലങ്ങൾ കഴിഞ്ഞു രണ്ടുപേരും മരിച്ചു
പോയി.
ഇവരുടെ സഹോദരസ്‌നേഹത്തിന്റെ കഥ നാടാകെ പരന്നു. ഗ്രാമത്തിലൊരു ദേവാലയം പണിയാനുളള ആലോചന നടന്നു. അതിനു പറ്റിയ സ്ഥലമായി അവർ തിരഞ്ഞെടുത്തത് ഈ സഹോദരർ നെല്ലുചാക്കുമായി നടക്കു ന്പോൾ പരസ്പരം കണ്ടുമുട്ടിയ ആ സ്ഥലമായിരുന്നു. ഈ കഥ ഓർക്കുന്പോൾ മറ്റൊരു കഥ കൂടി പറഞ്ഞുകൊള്ളട്ടെ.
ജ്ഞാനിയായ ഫരീദയുടെ അടുത്ത് ഗാനങ്ങൾ കേൾക്കുവാൻ അക്ബർ ചക്രവർത്തി എത്താറുണ്ടായിരുന്നു. ഒരിക്കൽ അക്ബറിന് അമൂല്യമായ ഒരു പാരിതോഷികം കിട്ടി. വജ്രം പതിപ്പിച്ച സ്വർണ്ണത്തിന്റെ ഒരു ജോഡി കത്രിക. ഇത് ഫരീദക്ക് സമർപ്പിക്കാൻ അക്ബർ തീരുമാനിച്ചു.
അദ്ദേഹം ഫരീദയുടെ സന്നിധിയിലെത്തി കത്രിക സമർപ്പിച്ചു. ഫരീദ അതു തിരിച്ചും മറിച്ചും നോക്കിയിട്ട് ചക്രവർത്തിക്ക് തന്നെ തിരിച്ചുകൊടുത്തു. എന്നിട്ട് നമ്രതയോടെ പറഞ്ഞു "ഇതുകൊണ്ട് എനിക്കൊരുപയോഗവുമില്ല. എനിക്കെന്തെങ്കിലും സമ്മാനം തരണമെന്നാഗ്രഹിക്കുന്നുവെങ്കിൽ ഒരു സൂചി തന്നാലും". ചക്രവർത്തി അന്പരന്ന് ചോദിച്ചു "അങ്ങെന്തിനാണ് സൂചി ആവശ്യപ്പെടു
ന്നത്?"
"കത്രിക മുറിച്ചു മാറ്റുവാനുള്ളതാണ്, എന്നാൽ സൂചി തുന്നിച്ചേർക്കുവാനുള്ളതും, ധനമോഹത്താലും, ആഡംബരത്താലുമെല്ലാം ഉടലെടുക്കുന്ന സ്വാർത്ഥത എന്ന കത്രിക സഹോദര സ്‌നേഹം പോലും മുറിച്ചു മാറ്റിക്കൊണ്ടിരിക്കുന്നു. ഈ സഹോദര സ്‌നേഹത്തെ തുന്നിച്ചേർക്കുവാനുള്ള ഒരു സൂചിയാണ് എനിക്ക് വേണ്ടത് അത് അങ്ങേക്ക് തരാൻ
കഴിയുമോ?" ചക്രവർത്തിയുടെ ശിരസ്സ് ആ മഹാത്മാവിന് മുന്നിൽ കുനിഞ്ഞുപോയി. അദ്ദേഹം പറഞ്ഞു, "എന്നോടു ക്ഷമിക്കുക. ഞാൻ ഇനിമുതൽ ആ സൂചി നിർമ്മിക്കുവാൻ പ്രയത്‌നിക്കാം."