പൗരന്മാരുടെ കടം തീർക്കാൻ 6.31 കോടി ദിർഹം അനുവദിച്ച് ഷാർജാ ഭരണകൂടം
പൗരന്മാർക്ക് സുസ്ഥിരവും മാന്യവുമായ ജീവിതം പ്രദാനം ചെയ്യുന്നതിനായി 6.31 കോടി ദിർഹം അനുവദിച്ച് ഷാർജാ ഭരണകൂടം. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താന്‍ ബിന്‍ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശ പ്രകാരം ഷാർജ ഡെബ്റ്റ് സെറ്റിൽമെന്‍റ് കമ്മിറ്റിയാണ് ഇതിനുള്ള അനുമതി നൽകിയത്. പൗരന്മാരുടെ കടങ്ങളുമായി ബന്ധപ്പെട്ട 120 കേസുകൾ തീർപ്പാക്കുന്നതിനാണ് പണം അനുവദിച്ചത്. വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ആളുകളുടെ കടങ്ങൾ സർക്കാർ അടയ്ക്കുമെന്ന് ഷാർജ അമീരി കോടതി ചീഫും കമ്മറ്റി തലവനുമായ റാഷിദ് അഹമ്മദ് ബിന്‍ അൽ ശൈഖ് സ്ഥിരീകരിച്ചു.
കമ്മറ്റിയുടെ ഡെബ്റ്റ് റീപെയ്‌മെന്‍റ് സംവിധാനത്തിൽ നിന്ന് ഇതുവരെ 1,827 പൗരന്മാർക്ക് പ്രയോജനം ലഭിച്ചിട്ടുണ്ട്. ആകെ 901, 499,153 ദിർഹത്തിന്‍റെ കടങ്ങൾ തീർപ്പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
