വിവിധ എമറേറ്റ്സുകളിൽ റമദാനിൽ സ്കൂൾ സമയം ചുരുങ്ങും
ദുബൈ: സ്വകാര്യ സ്കൂളുകൾ വിശുദ്ധ റമദാനിൽ പാലിക്കേണ്ട സമയക്രമവും നിബന്ധനകളും സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. അബുദാബി, ദുബൈ, ഷാർജ എന്നീ എമിറേറ്റുകളിലെ സ്കൂളുകൾ പാലിക്കേണ്ട നിയമങ്ങളാണ് പുറത്തിറക്കിയത്. ദുബൈയിൽ സ്വകാര്യസ്കൂളുകളിൽ അഞ്ചുമണിക്കൂറിൽ കൂടുതൽ ക്ലാസുകൾ പാടില്ല. രക്ഷിതാക്കളുമായി ആലോചിച്ച് സമയക്രമം തീരുമാനിക്കാൻ സ്കൂളുകൾക്ക് സ്വാതന്ത്ര്യമുണ്ട്. ആരാധനകൾക്ക് കൂടുതൽ സമയമെടുക്കുന്ന ദിനരാത്രങ്ങളായതിനാൽ വിദ്യാർത്ഥികൾക്ക് ഹോംവർക്, അസൈൻമെന്‍റുകൾ എന്നിവ നൽകുന്നതിൽ ഇളവ് ഉറപ്പാക്കണം.
അബുദാബിയിലും സ്കൂൾ സമയം അഞ്ചുമണിക്കൂറിൽ കൂടുതൽ പാടില്ലെന്ന് വിദ്യഭ്യാസ വൈജ്ഞാനിക വകുപ്പ് അറിയിച്ചു. പ്രത്യേക മാർഗനിർദേശങ്ങൾ സ്കൂളുകൾക്ക് നൽകിയിട്ടുണ്ട്. രാവിലെ 9:30ന് മുന്പ് ക്ലാസുകൾ ആരംഭിക്കരുതെന്നും വൈകുന്നേരം 3:30ന് മുന്പായി അവസാനിപ്പിക്കണമെന്നും നിർദേശത്തിലുണ്ട്. ഏപ്രിൽ 8ന് സ്കൂളുകൾ തുറക്കുന്നതോടെ നിയന്ത്രണങ്ങൾ നിലവിൽവരും.
ഷാർജയിൽ സ്‌കൂൾ സമയം മൂന്നു മുതൽ അഞ്ചുമണിക്കൂർ വരെയായിരിക്കണമെന്ന് ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. രാവിലെ ഒന്പതിനു മുന്പായി സ്കൂളുകൾ ആരംഭിക്കാൻ പാടില്ല. അതേസമയം, മൂന്നുമണിക്കൂറിൽ കുറയാതെയും അഞ്ചുമണിക്കൂറിൽ കൂടാതെയും ക്രമീകരിക്കണമെന്നും എസ്.പി.ഇ.എ കൂട്ടിച്ചേർത്തു.

