അബുദാബിയിൽ പ്രവേശിക്കാനുള്ള നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി
അബുദാബി: അബുദാബിയിൽ പ്രവേശിക്കാനുള്ള നിയന്ത്രണങ്ങൾ കൂടുതൽ കശനമാക്കി. നേരത്തെ കൊവിഡ് ദ്രുത പരിശോധനാ ഫലം മാത്രം ഹാജരാക്കിയാൽ മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയിൽ പ്രവേശിക്കാൻ കഴിയുമായിരുന്നു. എന്നാൽ ഇനി എല്ലാ യാത്രക്കാർക്കും പി.സി.ആർ പരിശോധന നിർബന്ധമാണ്.
യുഎഇയിൽ അടുത്തിടെ കൊവിഡ് രോഗികകളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവുകൾക്കിടയിലാണ് അബുദാബിയിൽ പ്രവേശിക്കാനുള്ള നിബന്ധനകൾ കൂടുതൽ കർശനമാക്കിയത്. 48 മണിക്കൂറിനിടെയുള്ള കൊവിഡ് പി.സി.ആർ പരിശോധനാ ഫലം നെഗറ്റീവാണെങ്കിൽ അത് ഹാജരാക്കി അബുദാബിയിൽ പ്രവേശിക്കാം. അതല്ലെങ്കിൽ ആറ് ദിവസത്തിനിടെയുള്ള പി.സി.ആർ പരിശോധനാ ഫലത്തിനൊപ്പം ലേസർ അധിഷ്‍ഠിത ദ്രുതപരിശോധന കൂടി നടത്തണം. രണ്ട് റിസൾട്ടുകളും നെഗറ്റീവാണെങ്കിലും പ്രവേശനം അനുവദിക്കും. അബുദാബി മീഡിയാ ഓഫീസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
മെയ് മുതലാണ് അബുദാബിയിൽ പ്രവേശിക്കുന്നതിന് കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിരിക്കണമെന്ന് നിർബന്ധമാക്കിയത്. ആദ്യം പിസിആർ പരിശോധനാ ഫലം ആവശ്യമായിരുന്നെങ്കിലും പിന്നീട് ലേസർ അധിഷ്‍ഠിത ഡി.പി.ഐ ടെസ്റ്റ് മതിയെന്ന ഇളവ് കൊണ്ടുവന്നതോടെ യാത്രക്കാർക്ക് ഏറെ ആശ്വാസമായി. പിസിആർ ടെസ്റ്റിന് 370 ദിർഹം ചെലവ് വന്നിരുന്ന സ്ഥാപനത്ത് ദ്രുത പരിശോധനയ്ക്ക് 50 ദിർഹമായിരുന്നു നിരക്ക്. അബുദാബിയിൽ അഞ്ചിടങ്ങളിലും മറ്റ് എമിറേറ്റുകളിൽ ആറിടങ്ങളിലും ദ്രുത പരിശോധാ കേന്ദ്രങ്ങൾ തുറക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പി.സി.ആർ ടെസ്റ്റ് കൂടി നിർബന്ധമാക്കിക്കൊണ്ട് നാളെ മുതൽ്‍ പുതിയ നിബന്ധന നിലവിൽ വരുന്നത്.

