കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു: യു.എ.ഇയിൽ അണുനശീകരണ പ്രവർത്തനം പുനഃരാരംഭിക്കാൻ ആലോചന
ദുബൈ: കൊവിഡ്19 രോഗികളുടെ എണ്ണം ഇനിയും കൂടുകയാണെങ്കിൽ യുഎഇയിൽ വീണ്ടും അണുനശീകരണ യജ്ഞം നടത്തേണ്ടി വരുമെന്ന് ദേശീയ ദുരന്ത നിവാരണ സമിതിയുടെ വക്താവ് ഡോ.സെയ്ഫ് അൽ ദഹേരി. ജാഗ്രതയോടെ മുന്നോട്ട് പോയില്ലെങ്കിൽ ചിലയിടങ്ങളിലെങ്കിലും ലോക്ഡൗണിന് സമാനമായ സ്ഥിതിയിലേക്ക് പോകേണ്ടി വരും. കഴിഞ്ഞ 2 ആഴ്ചയായി രോഗികളുടെ എണ്ണം കൂടുകയാണ്. 4 ദിവസത്തിനിടെ മാത്രം രോഗികളുടെ എണ്ണം ഇരട്ടിയായി ഉയർന്നിട്ടുണ്ട്. ആശങ്കയുണ്ടാക്കുന്ന വർദ്ധനവാണിതെന്ന് ദുരന്തനിവാരണ സമിതി വിലയിരുത്തി. ഇതെ തുടർന്നാണ് ദേശീയ അണുനശീകരണ പ്രവർത്തനം വീണ്ടും ആരംഭിക്കാൻ ആലോചന നടക്കുന്നത്.
മൂന്ന് മാസത്തോളം നീണ്ട അണുനശീകരണ സമയത്ത് ജനങ്ങൾക്ക് അടിയന്തര കാര്യങ്ങൾക്ക് മുൻകൂർ അനുമതിയോടെ മാത്രമേ പുറത്തിറങ്ങാൻ അനുവാദം ഉണ്ടായിരുന്നുള്ളൂ. അതിന് സമാനമായ രീതിയിലേക്ക് പോകാതിരിക്കണമെങ്കിൽ കൂടുതൽ ജാഗ്രത വേണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. അവധി ദിനങ്ങളിൽ കൂട്ടംകൂടിയുള്ള ആഘോഷപരിപാടികൾ വേണ്ടെന്ന് നേരത്തേ നിർദ്ദേശം നൽകിയിട്ടുണ്ട്.

