സൗദി അരാംകോയും അഡ്നോക്കും ഇന്ത്യയിൽ 4400 കോടി ഡോളർ നിക്ഷേപിക്കും
അബുദാബി : സൗദി അറേബ്യൻ ഓയിൽ കന്പനിയായ സൗദി അരാംകോയും അബുദാബി നാഷണൽ ഓയിൽ കന്പനിയും (അഡ്നോക്ക്) ഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങുന്നു. മഹാരാഷ്ട്രയിലെ രത്നഗിരി റിഫൈനറി ആൻഡ് പെട്രോകെമിക്കൽ കോംപ്ലക്സിലാണ് നിക്ഷേപം നടത്തുക. ഏകദേശം 4400 കോടി ഡോളറിന്റെ നിക്ഷേപമായിരിക്കും നടത്തുക. ഇന്ത്യയിലെ െപട്രോളിയം പ്രകൃതിവാതക മേഖലയിൽ വിദേശരാജ്യം നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. അഡ്നോക്കും സൗദി അരാംകോയും സംയുക്തമായി റിഫൈനറിയുടെ 50 ശതമാനം ഓഹരിയാണ് സ്വന്തമാക്കിയിരിക്കുന്നത്.
ഊർജ്ജ രംഗത്ത് ഇന്ത്യ യു.എ.ഇ സഹകരണം ശക്തമായതിനെത്തുടർന്നാണ് പുതിയ നിക്ഷേപസാഹചര്യം ഒരുങ്ങിയത്. ഈ വർഷം ആദ്യം ഇന്ത്യൻ കന്പനിയായ ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ (ഒ.എൻ.ജി.സി) വിദേശ്, ഇന്ത്യൻ ഓയിൽ കന്പനി, ഭാരത് പെട്രോ റിസോഴ്സസ് ലിമിറ്റഡ് എന്നിവയുടെ കൺസോർഷ്യത്തിന് അബുദാബി ലോവർ സകും എണ്ണ പര്യവേക്ഷണ പദ്ധതിയിൽ പത്ത് ശതമാനം ഓഹരി അനുവദിച്ചതായി അഡ്നോക് പ്രഖ്യാപിച്ചിരുന്നു.
മെയിലാണ് മംഗലാപുരത്തെ സംഭരണകേന്ദ്രത്തിലേക്ക് യു.എ.ഇ.യിൽ നിന്ന് 20 ലക്ഷം ബാരൽ ഇന്ധനം നിറച്ച കപ്പലെത്തിയത്. 2040 വരെയുള്ള കാലയളവിൽ ഇന്ത്യയിലെ ഇന്ധന ഉപഭോഗം ഏറ്റവുംകൂടിയ നിലയിലായിരിക്കുമെന്ന് അന്താരാഷ്ട്ര ഊർജ ഏജൻസി വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ മൊത്തം ഇറക്കുമതി ചെയ്യുന്ന 82 ശതമാനം ഇന്ധനത്തിന്റെ എട്ട് ശതമാനം മാത്രമാണ് യു.എ.ഇ.യിൽ നിന്ന് ഇപ്പോഴുള്ളത്.
അതേസമയം യു.എ.ഇ. വിദേശകാര്യ- അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യാ സന്ദർശനം രണ്ടാംദിവസം പിന്നിടുന്പോൾ ഇന്ത്യ-യു.എ.ഇ. ബന്ധം പുതുതലത്തിലേക്കുയരുന്നതിന്റെ സാധ്യതകളാണ് തെളിയുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ പല മേഖലകളിലുള്ള പങ്കാളിത്തവും സഹകരണവും ശക്തിപ്പെടുത്തുന്നത്തിന്റെ ഭാഗമായി വിവിധ മന്ത്രിമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബർ, കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ധർമേന്ദ്ര പ്രധാൻ, ദേശിയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവൽ എന്നിവരുമായി ശൈഖ് അബ്ദുള്ള ചർച്ച നടത്തി. 30 വരെ നീളുന്ന സന്ദർശനത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ സുപ്രധാന കരാറുകൾ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ.സന്ദർശനവും അബുദാബി കിരീടാവകാശിയും യു.എ.ഇ.സായുധ സേനയുടെ ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യ സന്ദശനവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കിയിരുന്നു. ഊർജം, ബഹിരാകാശ സാങ്കേതികത, അടിസ്ഥാന സൗകര്യ വികസനം, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളിൽ നിക്ഷേപവും സഹകരണവും ശക്തമായി. ഇതിന്റെ സാദ്ധ്യതകൾ തേടി ശൈഖ് അബ്ദുല്ല വരുംദിവസങ്ങളിൽ മറ്റു സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തും.




