വീടുകളിൽ ഫയർ അലാം : ആഭ്യന്തര മന്ത്രാലയം-ഇത്തിസലാത്ത് ധാരണയായി
അബുദാബി : പൊതുസ്ഥലങ്ങളിലും വീടുകളിലും സ്മാർട്ട് സങ്കേതങ്ങളുടെ സഹായത്തോടെ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ആഭ്യന്തരമന്ത്രാലയവും ഇത്തിസലാത്തും കൈകോർക്കുന്നു. ഇതിന്റെ ഭാഗമായി വീടുകളിൽ ഫയർ അലാം സംവിധാനം സ്ഥാപിക്കുന്നതിനും സിവിൽ ഡിഫൻസിന്റെ ഓപ്പറേഷൻ റൂമുമായി ബന്ധിപ്പിക്കാനുമായി ആഭ്യന്തരമന്ത്രാലയവും ഇത്തിസലാത്തും തമ്മിൽ ധാരണയായി.
സിവിൽ ഡിഫൻസ് കമാൻഡർ മേജർ ജനറൽ ജാസിം മുഹമ്മദ് അൽ മർസൂഖി, ഇത്തിസലാത്ത് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സാലിം അബ്ദൂലി എന്നിവരാണ് കരാറിൽ ഒപ്പിട്ടത്. വൈദ്യുതി, ഇത്തിസലാത്ത് സേവനം എന്നിവയുടെ അഭാവത്തിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനമാണിത്.
മുൻകരുതൽ, സുരക്ഷ തുടങ്ങിയവ ഉറപ്പാക്കി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. അലാം സംവിധാനത്തിന്റെ വിതരണം, സ്ഥാപനം, പ്രവർത്തനം, അറ്റകുറ്റപ്പണി തുടങ്ങിയവ സംബന്ധിച്ചും ഇരുവരും തമ്മിൽ ധാരണയായി. ചടങ്ങിൽ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്. ജനറൽ ഷെയ്ഖ് സെയഫ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു.




