ദുബൈയുടെ പാരിസ്ഥിതിക ഉപഗ്രഹം അടുത്ത വർഷം മധ്യത്തോടെ വിക്ഷേപിക്കും
ദുബൈ : ദുബൈ മുനിസിപ്പാലിറ്റിയുടെ പാരിസ്ഥിതിക ഉപഗ്രഹം ഡി.എം.സാറ്റ്−1 അടുത്തവർഷം മധ്യത്തോടെ വിക്ഷേപിക്കും. ഉപഗ്രഹത്തിന്റെ നിർമ്മാണം ഈ വർഷാവസാനം പൂർത്തിയാകുമെന്ന് പരിസ്ഥിതി വിഭാഗം ഡയറക്ടർ ആലിയ അബ്ദുൽ റഹിം അൽ ഹാർമുദി അറിയിച്ചു. കഴിഞ്ഞ ജൂലൈയിൽ ആണ് ഉപഗ്രഹത്തിന്റെ നിർമ്മാണം ആരംഭിച്ചത്. കാലാവസ്ഥാവ്യതിയാനം അടക്കമുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഫലപ്രദമായ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം. വായുമലിനീകരണവും ഹരിതവാതകങ്ങളും നിരീക്ഷിക്കുന്നതുൾപ്പെടെ ഏറ്റവും പുതിയ സാങ്കേതികയുമായാണ് ഡി.എം.സാറ്റ് തയ്യാറാകുന്നത്. ഭൂഗർഭനിലയവുമായുള്ള ആശയവിനിമയത്തിനും വിവരങ്ങൾ സൂക്ഷിക്കുതിനും മാർഗ്ഗനിർദ്ദേശത്തിനായുള്ള സെൻസറുകൾ നിയന്ത്രിക്കാനുമായി രണ്ട് കന്പ്യൂട്ടർ സംവിധാനങ്ങളുമുണ്ടാകും.
മികച്ച ജി.പി.എസ് സംവിധാനവും ഉപഗ്രഹത്തിന്റെ പ്രത്യേകതയാണ്. പരിസ്ഥിതി ഗവേഷണത്തിനും പഠനത്തിനുമായി പ്രധാനപ്പെട്ട വിവരങ്ങൾ ഉപഗ്രഹം വഴി ലഭ്യമാക്കുമെന്നും ആലിയ അബ്ദുൽ റഹിം പറഞ്ഞു. ദുബൈയുടെ പരിസ്ഥിതിസംരക്ഷണം ലോക നിലവാരത്തിലേക്കുയർത്താൻ ഡി.എം സാറ്റ് സഹായമാകും. എമിറേറ്റിലെ വായുമലിനീകരണത്തിന്റെ ഉറവിടവും സ്വഭാവും നിർണയിക്കുന്നതിനുള്ള വിവരങ്ങളും ഡി.എം.സാറ്റ് നൽകും. വാഹനങ്ങൾ, വ്യാവസായിക മേഖലകൾ എന്നിവയിൽനിന്നുള്ള ബഹിർഗമനവും ഉപഗ്രഹം പരിശോധിക്കും. ദിവസത്തിൽ 14 തവണയാണ് ഉപഗ്രഹം ഭൂമിയെ പരിക്രമണം ചെയ്യുന്നത്. വൈദ്യുതിയുൽപ്പാദിപ്പിക്കാൻ സൗരോർജ്ജ പാനലുകൾ ഉണ്ടാകും.

