ധോണിയുടെ കളിക്കളത്തിലെ ‘വല്യേട്ടൻ കളി’ക്കെതിരെ പ്രമുഖർ രംഗത്ത്

ഐ.പി.എല്ലിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും ചെന്നൈ സൂപ്പർകിങ്സ് പരാജയം ഏറ്റുവാങ്ങിയതോടെ ക്യാപ്റ്റൻസിയിലേക്ക് ആദ്യമായി എത്തിയ രവീന്ദ്ര ജഡേജക്ക് സമ്മർദ്ദമേറുമെന്ന് ഏറെക്കുറെ ഉറപ്പായി. എന്നാൽ രണ്ടാം മത്സരവും ചെന്നൈ തോറ്റതിന് പിന്നാലെ ക്യാപ്റ്റൻ ജഡേജക്കും മുകളിൽ ഫീൽഡിൽ ധോണി നടത്തുന്ന ഇടപെടലുകൾ വ്യപകമായി വിമർശിക്കപ്പെടുകയാണ്. ധോണിയുടെ കളിക്കളത്തിലെ ‘വല്യേട്ടൻ കളി’ക്കെതിരെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അജയ് ജഡേജയടക്കമുള്ള പ്രമുഖരെത്തി. ലക്‌നൗവിനെതിരായി ഇന്നലെ നടന്ന മത്സരത്തിൽ ജഡേജയെ കാഴ്ചക്കാരനാക്കി ധോണി ഫീൽഡിൽ ഇടപെടലുകൾ നടത്തിയിരുന്നു. ക്യാപ്റ്റനെന്ന നിലയിൽ ജഡേജയെ സ്വതന്ത്രമായി വിടാതെ ധോണി ഇടപെടൽ നടത്തുന്നത് ശരിയല്ലെന്ന നിലപാടാണ് മുൻ താരങ്ങൾ പങ്കുവെക്കുന്നത്.
“അത്രയും പ്രധാനപ്പെട്ട മത്സരമോ, ലീഗിലെ അവസാന മത്സരമോ ഒക്കെ ആണെങ്കിൽ ധോണിയെപ്പോലെയൊരു അനുഭവസമ്പത്തുള്ള താരം കോൾ എടുക്കുന്നതിൽ തെറ്റില്ല, പക്ഷേ ഇതങ്ങനെയല്ല. ഈ സീസണിലെ വെറും രണ്ടാമത്തെ മത്സരം മാത്രമാണിത്. ഒരു ക്രിക്കറ്റ് ആരാധകൻ എന്ന നിലയിലും ഒരു നിരീക്ഷകൻ എന്ന നിലയിലും ധോണി ജഡേജയുടെ ക്യാപ്റ്റൻസിക്കു മുകളിൽ കൈകടത്തുന്നതിനോട് തീരെ യോജിക്കാൻ പറ്റില്ല...’’ ഒരു അഭിമുഖത്തിൽ ജഡേജ പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ വിക്കറ്റ് കീപ്പറായിരുന്ന പാർഥിവ് പട്ടേലും ധോണിയുടെ രീതിയെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ‘ഒരാളുടെ കഴിവിനെ മെച്ചപ്പെടുത്തിയെടുക്കണമെങ്കിൽ അയാളെ സ്വതന്ത്രമായി സഞ്ചരിക്കാൻ വിടണം. അയാളെ സ്വതന്ത്രമായി നയിക്കാൻ വിട്ടാൽ മാത്രമേ അയാൾക്ക് ക്യാപ്റ്റനാകാന്‍ കഴിയൂ, തെറ്റുകൾ പറ്റട്ടെ, തെറ്റുകളിൽ നിന്നേ പഠിക്കൂ...’. പാർഥിവ് പട്ടേൽ പറഞ്ഞു.
2008−ലെ ഐ.പി.എല്ലിന്‍റെ പ്രഥമ സീസൺ മുതൽ ചെന്നൈയുടെ നായകനായിരുന്നു ധോണി. 12 സീസണുകളിലായി 174 മത്സരങ്ങളിൽ ധോണി ചൈന്നൈയെ നയിച്ചു. ഇതിൽ നാലു തവണ ടീമിനെ കിരീട നേട്ടത്തിലെത്തിക്കാനും ധോണിക്ക് കഴിഞ്ഞിട്ടുണ്ട്. 2012−ലാണ് രവീന്ദ്ര ജഡേജ ചെന്നൈയിൽ എത്തുന്നത്. അന്നു തൊട്ടു ടീമിന്റെ വിശ്വസ്ത ഓൾറൗണ്ടറാണ് ജഡേജ. ഇതുതന്നെയാണ് ധോണിക്ക് ശേഷം ആരെന്ന ചോദ്യത്തിന് ജഡേജയുടെ പേര് ചെന്നൈ ഉയർത്തിക്കാട്ടിയത്. ചെന്നൈ ടീമിന്റെ നായക സ്ഥാനത്തേക്ക് എത്തുന്ന മൂന്നാമത്തെ മാത്രം താരം കൂടിയാണ് ജഡേജ. നേരത്തെ ധോണിയുടെ അഭാവത്തിൽ ഏതാനും മത്സരങ്ങളിൽ നായകന്റെ തൊപ്പി അണിഞ്ഞിട്ടുള്ള സുരേഷ് റെയ്‌നയാണ് ചെന്നൈയെ നയിച്ചിട്ടുള്ള മറ്റൊരു താരം.ഇന്നലെ ലക്‌നൗ സൂപ്പർ ജയന്‍റ്സിനെതിരായ മത്സരത്തിൽ ചെന്നൈക്ക് ആറു വിക്കറ്റിന്‍റെ തോൽവിയാണ് വഴങ്ങിയത്. അവസാന ഓവർവരെ നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിൽ ചെന്നൈ ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം മൂന്നുബോൾ ശേഷിക്കെ ലക്‌നൗ മറികടക്കുകയായിരുന്നു. പുറത്താകാതെ 23 ബോളിൽ 55 റൺസ് നേടിയ എവിൻ ലൂയീസിന്റെ തകർപ്പനടിയാണ് ലക്‌നൗ വിജയത്തിൽ നിർണായകമായത്. നായകൻ രാഹുലും ഡീകോക്കും ടീമിന് മികച്ച തുടക്കം നൽകിയതും വിജയത്തിന് ആക്കം കൂട്ടി. രാഹുൽ 26 ബോളിൽ 40 റൺസും ഡീകോക്ക് 45 ബോളിൽ 61 റൺസും നേടി.”,