സൂപ്പർ സ്മിത്ത്; ഓസ്ട്രേലിയയ്ക്ക് മികച്ച ലീഡ്
എഡ്ജ്ബാസ്റ്റൺ: ആഷസ് പരന്പരയിലെ ആദ്യ ടെസ്റ്റിൽ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് 398 റൺസ് വിജയലക്ഷ്യം. ഇംഗ്ലണ്ട് ഒന്നാം ഇന്നിംങ്‌സിൽ നേടിയ 90 റൺസിന്റെ ലീഡിനെതിരെ രണ്ടാം ഇന്നിംങ്സിൽ ബാറ്റിംങ്ങിന് ഇറങ്ങിയ ഓസീസ് ഏഴിന് 487 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. വിജയലക്ഷ്യവുമായി ബാറ്റിംങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം അവസാനിക്കുന്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 13 റൺസെടുത്തിട്ടുണ്ട്. വിജയിക്കാൻ അവസാനദിനം ആതിഥേയർക്ക് വേണ്ടത് 385 റൺസാണ്. സ്‌കോർ: ഓസ്‌ട്രേലിയ 284/10, 487/7. ഇംഗ്ലണ്ട് 374/10, 13/0.
സ്റ്റീവൻ സ്മിത്ത് (142), മാത്യൂ വെയ്ഡ് (110) എന്നിവരുടെ സെഞ്ചുറിയാണ് രണ്ടാം ഇന്നിംങ്‌സിൽ ഓസീസിന് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. ഒന്നാം ഇന്നിംങ്‌സിലും സ്മിത്ത് സെഞ്ചുറി നേടിയിരുന്നു. 14 ബൗണ്ടറികൾ ഉൾപ്പെടുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിംങ്‌സ്. വെയ്ഡ് 17 ബൗണ്ടറികൾ നേടി. ഇരുവരും 126 റൺസാണ് കൂട്ടിച്ചേർത്തത്. ട്രാവിസ് ഹെഡ് (51), ഉസ്മാൻ ഖവാജ (40) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.
ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്‌സ് മൂന്നും മൊയീൻ അലി രണ്ടും വിക്കറ്റ് വീഴ്ത്തി. നാലാം ദിനം കളി അവസാനിക്കുന്പോൾ ഇംഗ്ലീഷ് ഓപ്പണർമാരായ റോറി ബേൺസ് (7), ജേസൺ റോയ് (6) എന്നിവരാണ് ക്രീസിൽ.

