ഓവർ ത്രോ വിവാദത്തിൽ പ്രതികരണവുമായി ഐ.സി.സി
ലണ്ടൻ: ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിന് ഓവർ ത്രോയിലൂടെ ആറ് റൺസ് അനുവദിച്ച സംഭവത്തിൽ ആദ്യമായി പ്രതികരിച്ച് ഐസിസി. ഐസിസി നിയമങ്ങൾ അനുസരിച്ച് ഫീൽഡ് അന്പയർമാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതെന്നും ഇക്കാര്യത്തിൽ ഐസിസിക്ക് അഭിപ്രായം പറയാനാവില്ലെന്നും ഐസിസി വക്താവ് വ്യക്തമാക്കി.
ലോകകപ്പ് ഫൈനലിലെ അവസാന ഓവറിൽ ബൗണ്ടറിയിൽ നിന്ന് മാർട്ടിന്‍ ഗപ്ടിൽ എറിഞ്ഞ ത്രോ ക്രീസിലേക്ക് ഓടി വീണ ബെൻ സ്റ്റോക്സിന്റെ ബാറ്റിൽ തട്ടിയാണ് ബൗണ്ടറി കടന്നത്. ഓടിയെടുത്ത രണ്ട് റണ്ണടക്കം ആ പന്തിൽ ഇംഗ്ലണ്ടിന് അനുകൂലമായി അന്പയർ കുമാര ധർമസേന ആറ് റൺസ് അനുവദിച്ചിരുന്നു. ഇത് മത്സരഫലത്തിൽ നിർണായകമായി.
എന്നാൽ രണ്ടാം റണ്ണിനായി ഓടുന്പോൾ ഗപ്ടിൽ പന്ത് റിലീസ് ചെയ്യുന്ന സമയത്ത് ബാറ്റ്സ്മാന്‍മാർ പരസ്പരം ക്രോസ് ചെയ്യാതിരുന്നതിനാൽ ഓവർ ത്രോ അടക്കം അഞ്ച് റൺസ് മാത്രമെ അനുവദിക്കാവു എന്നാണ് പ്രധാന വാദം. ഓവർ ത്രോയെത്തുടർന്ന് ആറ് റൺസ് അനുവദിച്ച സംഭവത്തിൽ ഫീൽഡ് അന്പയറായിരുന്ന ധർമ്‍മസേനക്ക് തെറ്റു പറ്റിയെന്ന് ഐസിസി അന്പയർമാരുടെ എലൈറ്റ് പാനലിൽ അംഗമായിരുന്ന സൈമൺ ടോഫലും വ്യക്തമാക്കിയിരുന്നു. നിശ്ചിത ഓവറിലും സൂപ്പർ ഓവറിലും ടൈ ആയ ഫൈനലിൽ കൂടുതൽ ബൗണ്ടറികൾ നേടിയെന്ന ആനുകൂല്യത്തിലാണ് ഇംഗ്ലണ്ട് ലോകകപ്പ് ഉയർത്തിയത്.

