നാലാമതും സെഞ്ചുറി നേടി രോഹിത്
ബർമിംഗ്ഹാം: ലോകകപ്പിൽ മിന്നും ഫോം തുടരുന്ന ഇന്ത്യയുടെ ഹിറ്റ്മാൻ രോഹിത് ശർമ്മയ്ക്കു സെഞ്ചുറി. ബംഗ്ലാദേശിനെതിരായ നിർണായക മത്സരത്തിൽ രോഹിത് 90 പന്തിൽ സെഞ്ചുറി പൂർത്തിയാക്കി. ടൂർണമെന്‍റിലെ നാലാമത്തെ സെഞ്ചുറിയാണ് രോഹിത് നേടിയത്. സെഞ്ചുറി പൂർത്തിയാക്കിയതിനു പിന്നാലെ രോഹിത് (104) മടങ്ങുകയും ചെയ്തു. 92 പന്തിൽ ഏഴ് ഫോറും അഞ്ച് സിക്സറുകളും ഉൾപ്പെടുന്നതാണ് രോഹിതിന്‍റെ ഇന്നിംഗ്സ്. സൗമ്യ സർക്കാരിന്‍റെ പന്തിൽ ലിന്‍റൺ ദാസ് പിടിച്ചാണ് രോഹിത് മടങ്ങിയത്. സൗമ്യ സർക്കാരിന്‍റെ ആദ്യ പന്തിൽ ബൗണ്ടറി കണ്ടെത്തിയ രോഹിതിന് രണ്ടാം പന്തിൽ പിഴച്ചു. എക്സ്ട്രാ കവറിനു മുകളിലൂടെ ഉയർത്തി അടിക്കാനുള്ള ശ്രമം ടൈമിംഗ് പാളി നേരെ ലിന്‍റൺ ദാസിന്‍റെ കൈകളിൽ.
ഓപ്പണിംഗ് വിക്കറ്റിൽ കെ.എൽ രാഹുലുമായി ചേർന്ന് 180 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് രോഹിത് മടങ്ങിയത്. അർദ്ധ ശതകം പൂർത്തിയാക്കിയ രാഹുലിനൊപ്പം (74) ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണ് (4) ക്രീസിൽ. 31 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് എന്ന ശക്തമായ നിലയിലാണ് ഇന്ത്യ.

