അന്താരാഷ്ട്ര ഖുർആൻ മത്സരത്തിൽ ബഹ്‌റൈന് നേട്ടം: രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും സ്വന്തമാക്കി
പ്രദീപ് പുറവങ്കര
മക്ക: മക്കയിൽ നടന്ന 46-ാമത് റഫറൻസ് കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മത്സരത്തിൽ മികച്ച നേട്ടവുമായി ബഹ്‌റൈൻ. 133 രാജ്യങ്ങളിൽ നിന്നായി 334 മത്സരാർത്ഥികൾ മാറ്റുരച്ച മത്സരത്തിൽ ബഹ്‌റൈൻ രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി.
വനിതാ വിഭാഗത്തിൽ അമാത്തൽറഹ്മാൻ ബദീഅ കോളൈബ് രണ്ടാം സ്ഥാനവും, പുരുഷ വിഭാഗത്തിൽ ബദർ സഈദ് ഹാമിദ് മൂന്നാം സ്ഥാനവും നേടി. സമ്പൂർണ്ണ ഖുർആൻ മനഃപാഠമാക്കൽ, പാരായണം, തജ്‌വീദ്, പദങ്ങളുടെ അർത്ഥവിശദീകരണം (തഫ്സീർ) എന്നിവ ഉൾപ്പെടുന്ന മത്സരത്തിന്റെ രണ്ടാം വിഭാഗത്തിലാണ് ഇരുവരും വിജയികളായത്.
അന്താരാഷ്ട്ര തലത്തിൽ ബഹ്‌റൈനി മത്സരാർത്ഥികൾ പുലർത്തുന്ന മികച്ച നിലവാരത്തിന്റെ തെളിവാണ് ഈ നേട്ടമെന്ന് നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രാലയത്തിലെ ഇസ്ലാമിക കാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഷെയ്ഖ് ഉമർ ബിൻ ദുഐജ് അൽ ഖലീഫ പറഞ്ഞു. മത്സരാർത്ഥികൾക്ക് പരിശീലനവും പിന്തുണയും നൽകിയ ഖുർആൻ അഫയേഴ്‌സ് ഡയറക്ടറേറ്റിനെ അദ്ദേഹം അഭിനന്ദിച്ചു.
കഴിഞ്ഞ 2023-ൽ നടന്ന ശൈഖാ ഫാത്തിമ ബിൻത് മുബാറക് അന്താരാഷ്ട്ര ഖുർആൻ മത്സരത്തിൽ രണ്ടാം സ്ഥാനവും, 25-ാമത് ബഹ്‌റൈൻ ഗ്രാന്റ് ഖുർആൻ അവാർഡിൽ ഒന്നാം സ്ഥാനവും നേടാൻ അമാത്തൽറഹ്മാന് സാധിച്ചിരുന്നു.
zscfzs

