ഇംഗ്ലണ്ടിന് പരന്പര : മോയിൻ അലിക്ക് ചരിത്രനേട്ടം
ലണ്ടൻ : ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ജയം. 177 റൺസിന് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയ ഇംഗ്ലണ്ട് 3-1ന് പരന്പര സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്സിൽ 380 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 62.5 ഓവറിൽ 202നു പുറത്താവുകയായിരുന്നു. സ്കോർ ഇംഗ്ലണ്ട് 362, 243, ദക്ഷിണാഫ്രിക്ക 226, 202.
അഞ്ചു വിക്കറ്റെടുത്ത മൊയീൻ അലിയാണ് രണ്ടാം ഇന്നിംഗ്സിൽ സന്ദർശകരെ തകർത്തത്. ജയിംസ് ആൻഡേഴ്സൺ മൂന്നു വിക്കറ്റെടുത്തു. ഹാഷിം അംല(83), ഫാഫ് ഡുപ്ലെസി(61) എന്നിവരാണ് ദക്ഷിണാഫ്രിക്കൻ നിരയിലെ റൺവേട്ടക്കാർ.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരന്പരയിലൂടെ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇംഗ്ലീഷ് ഓൾ റൗണ്ടർ മോയിൻ അലി. നാല് ടെസ്റ്റുകളടങ്ങിയ പരന്പരയിൽ 250 റൺസ് നേടുകയും 25 വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ആദ്യ താരമെന്ന ചരിത്രനേട്ടമാണ് മോയിൻ അലി പിന്നിട്ടത്. ന്യൂസിലന്റിന്റെ മുൻ പേസ് ബൗളർ റിച്ചാർഡ് ഹാഡ്ലിയാണ് അലിക്ക് തൊട്ടുപിന്നിലുള്ളത്. ഹാഡ്ലിയുടെ പേരിൽ 250 റൺസും 20 വിക്കറ്റുമാണുള്ളത്. 177 റൺസിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇംഗ്ലണ്ട് വിജയമാഘോഷിച്ച നാലാം ടെസ്റ്റിൽ 89 റൺസും ഏഴു വിക്കറ്റുമാണ് അലി നേടിയത്.

