സൗദിയിൽ അഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

റിയാദ്: സൗദിയിൽ കോവിഡിനെതിരെയുള്ള നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ ഭാഗമായി മെയ് 31 മുതൽ അഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഘട്ടം ഘട്ടമായായിരിക്കും സർവീസുകളുടെ പുനഃസ്ഥാപനം. ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിള്ള ക്രമീകരണങ്ങൾ നടന്നു വരുന്നതായും അധികൃതർ അറിയിച്ചു.
ആദ്യ ഘട്ടത്തിൽ റിയാദ്, ജിദ്ദ, ദമാം, മദീന, അൽഖസിം, അബ്ഹ, തബൂക്, ജിസാൻ, ഹായിൽ, അൽ ബഹ, നജ്‌റാൻ തുടങ്ങിയ 11 വിമാനത്താവളങ്ങളിൽ നിന്ന് ദേശീയ വിമാനക്കമ്പനികൾക്ക് മാത്രമേ സർവീസ് നടത്താൻ അനുവാദമുള്ളൂ. പ്രാദേശിക വിപണിയിലെ ആവശ്യം നിറവേറ്റുന്നതിനായി എയർപോർട്ടുകൾ, എയർ കരിയറുകൾ, സിവിൽ ഏവിയേഷൻ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ എന്നിവയുമായി ഏകോപിപ്പിച്ച് അതോറിറ്റി പ്രവർത്തിക്കും. കോവിഡ് -19 വ്യാപിച്ചത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് 15 മുതൽ രാജ്യാന്തര വിമാനങ്ങളും മാർച്ച് 21 മുതൽ അഭ്യന്തര വിമാന സർവീസുകളും സൗദി നിർത്തിവച്ചത്.