സ്ഥിതിഗതികൾ വിലയിരുത്താനായി ഇസ്ലാമിക് രാജ്യങ്ങളുടെ യോഗം വിളിക്കാനൊരുങ്ങി സൗദി

റിയാദ്: ജമ്മുകശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി സൗദി അറേബ്യ ഇസ്ലാമിക് രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയുടെ പ്രത്യേക യോഗം വിളിച്ച് ചേർക്കാൻ തയ്യാറെടുക്കുന്നു. ഒ.ഐ.സി അംഗ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് യോഗത്തിൽ പങ്കെടുക്കുക. ഇസ്ലാമാബാദിൽ വെച്ച് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സഊദ് രാജകുമാരൻ പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. പാക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
സൗദി വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ കശ്മീർ വിഷയത്തിന് പുറമെ ഇന്ത്യയിലെ പൗരത്വഭേദഗതി നിയമവും എൻ.ആർ.സിയും ചർച്ച ചെയ്തതായി ഖുറേഷി പറഞ്ഞു. അതേ സമയം കശ്മീർ വിഷയം ചർച്ച ചെയ്യുന്നതിലൂടെ ഇന്ത്യയും സൗദിയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുമെന്നാണ് കരുതുന്നത്. ഐക്യരാഷ്ട്ര സഭയിലടക്കം നേരത്തെ പാകിസ്താൻ കശ്മീർ വിഷയം ഉയർത്തിക്കാട്ടിയിരുന്നു. കശ്മീർ തങ്ങളുടെ ആഭ്യന്തര വിഷയമാണെന്നാണ് ഇന്ത്യയുടെ നിലപാട്.