തുടർചികിത്സക്കായി നാട്ടിലേക്ക് പുറപ്പെടുന്നതിന് ഏതാനും മണിക്കൂർ മുമ്പ് പ്രവാസി മലയാളി മരിച്ചു
റിയാദ്: സൗദിയിലെ റിയാദിൽ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് നാട്ടിലേക്ക് പുറപ്പെടുന്നതിന് ഏതാനും മണിക്കൂർ മുമ്പ് മലയാളി മരിച്ചു. പാലക്കാട് ഷൊർണൂർ സ്വദേശി മങ്ങാട്ട് ജയറാം (43) ആണ് റിയാദിലെ ബത്തയിൽ മരിച്ചത്. മൂന്നു മാസം മുമ്പ് റിയാദിലെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടൻറ് തസ്തികയിലേക്കാണ് ജയറാം വന്നത്.
കരൾ രോഗവും പ്രമേഹവും മറ്റും മൂലം 75 ദിവസം റിയാദിലെ ആശുപത്രിയിൽ കഴിഞ്ഞതിനു ശേഷം വിദഗ്ദ്ധ ചികിത്സക്കായി നാട്ടിൽ പോകാനായി വെള്ളിയാഴ്ച പുലർച്ചെ 12.50ന് സൗദി എയർലൈൻസ് വിമാനത്തിൽ പോകാൻ ടിക്കറ്റെടുത്തിരുന്നതാണ്. വിമാനത്തിൽ വീൽച്ചെയറിലിരുന്ന് യാത്ര ചെയ്യാനുള്ള നിയമനടപടികളെല്ലാം പൂർത്തിയാക്കിയിരുന്നു. ഡിസ്ചാർജ് ചെയ്ത് 15 ദിവസമായി സാമൂഹിക പ്രവർത്തകരായ റഫീഖ് ഉമ്മഞ്ചിറയുടെയും സുഹൃത്തുക്കളുടെയും സംരക്ഷണയിൽ കഴിയുകയായിരുന്നു.
ചികിത്സക്ക് മൂന്നരലക്ഷത്തിലധികം ബിൽ ആയെങ്കിലും ചികിത്സയുടെ ബിൽ ആശുപത്രിയധികൃതർ ഒഴിവാക്കിക്കൊടുത്തിരുന്നു . ഒമാനിൽ നഴ്സായ പ്രിയയാണ് ഭാര്യ. 10ാം ക്ലാസ് വിദ്യാർത്ഥിനിയായ ഒരു മകളുണ്ട്.

