അനുമതിയില്ലാതെ സ്‌കൂൾ ഫീസ് വർദ്ധന: മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രാലയം
റിയാദ് : വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ സ്‌കൂൾ ട്യൂഷൻ ഫീസ് യാതൊരു കാരണവശാലും വർദ്ധിപ്പിക്കുന്നത് അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്. പ്രവിശ്യയിലെ മുഴുവൻ സ്വകാര്യ, കമ്മ്യൂണിറ്റി, ഇന്റർനാഷണൽ സ്‌കൂളുകൾക്ക് റിയാദ് പ്രവിശ്യാ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്വകാര്യ വിദ്യാഭ്യാസ ഓഫീസ് പുറപ്പെടുവിച്ച സർക്കുലറിലാണ് ഈ മുന്നറിയിപ്പ്.
മന്ത്രാലയ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച മാനദണ്ധങ്ങളും വ്യവസ്ഥകളും മുഴുവൻ സ്‌കൂളുകൾക്കും ബാധകമാണെന്നും സർക്കുലറിൽ പറയുന്നു. മന്ത്രാലയം നിശ്ചയിച്ച കമ്മിറ്റി തീരുമാനത്തിന് വിരുദ്ധമായി നടപ്പാക്കുന്ന ഫീസ് വർദ്ധന നിർത്തലാക്കണം. നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ നടപടി നേരിടേണ്ടിവരുമെന്നും സർക്കുലർ മുന്നറിയിപ്പ് നൽകി.
ഫീസ് വർദ്ധനവ് വരുത്താൻ ആഗ്രഹിക്കുന്ന സ്വകാര്യ, ഇന്റർനാഷണൽ, വിദേശ സ്‌കൂളുകൾ ഇതിനായി ട്യൂഷൻ ഫീസ് പ്രോഗ്രാമിന് മന്ത്രാലയം നിശ്ചയിച്ച വെബ് പോർട്ടൽ "https://fef.moe.gove.sa/Default.aspx" (https://fef.moe.gove.sa/Default.aspx) സന്ദർശിച്ച് അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. ഈ പ്രോഗ്രാമിലുള്ള മുഴുവൻ കോളങ്ങളും പൂരിപ്പിച്ചുവെന്ന് സ്‌കൂൾ അധികൃതർ ഉറപ്പു വരുത്തണം. ഈ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യുന്നതിന് മുന്നോടിയായി സ്‌കൂളിന്റെ അടിസ്ഥാന വിവരങ്ങൾ മന്ത്രാലയത്തിന്റെ നൂർ പ്രോഗ്രാമിൽ അപ്‌ഡേറ്റ് ചെയ്യണമെന്ന് സർക്കുലർ ഓർമപ്പെടുത്തി.
ട്യൂഷൻ ഫീസ് പ്രോഗ്രാമിൽ ഏതെങ്കിലും കോളത്തിൽ ആവശ്യമായ വിവരം രേഖപ്പെടുത്തിയില്ലെങ്കിൽ അപേക്ഷ നിരസിക്കപ്പെടും. മന്ത്രാലയ പ്രതിനിധികൾ നടത്തുന്ന പരിശോധനയിൽ സമർപ്പിച്ച വിവരങ്ങൾ തെറ്റാണെന്ന് ബോധ്യപ്പെടുകയോ വ്യവസ്ഥകൾ പൂർണമായും നടപ്പിലാക്കിയിട്ടില്ലെന്ന് വ്യക്തമാകുകയോ ചെയ്യുന്പോഴും അപേക്ഷ നിരസിക്കപ്പെടും. ഇതിന്റെ പരിപൂർണ ഉത്തരവാദിത്തവും സ്‌കൂളുകൾക്ക് തന്നെയായിരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. അതേസമയം, ഫീസ് വർദ്ധിപ്പിക്കുന്നതിന് അനുമതി തേടി ഓൺലൈൻ വഴി സ്‌കൂളുകൾ നൽകുന്ന അപേക്ഷ ഇന്നലെ മുതൽ ആരംഭിച്ചു. മെയ് ആറ് വരെ അപേക്ഷ സ്വീക രിക്കും.



