കാർഷിക തൊഴിലാളികളുടെ നിയമനം വേഗത്തിലാക്കാൻ സൗദിയിൽ നടപടികൾ ലഘൂകരിച്ചു
റിയാദ് : രാജ്യത്ത് മതിയായ തൊഴിലാളികളെ കിട്ടാത്ത സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇടയന്‍മാരെയും കാർഷിക തൊഴിലാളികളെയും നിയമിക്കുന്നതിനായുള്ള നടപടി ക്രമങ്ങൾ തൊഴിൽ മന്ത്രാലയം ലഘൂകരിച്ചു.
കൃഷി, കാലി വളർത്തൽ മേഖലയിൽ പ്രവർത്തിക്കുന്ന സംരംഭകരുടെ താൽപര്യം പരിഗണിച്ചാണ് വിസ നടപടിക്രമങ്ങൾ ലളിതമാക്കിയിരിക്കുന്നത്. നിലവിൽ സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ തൊഴിൽ മന്ത്രാലയത്തിന്റെ ത്വാഖാത്ത് എന്ന പോർട്ടലിൽ പരസ്യപ്പെടുത്തണം. സ്വദേശി ജീവനക്കാരെ ലഭിക്കാത്ത സാഹചര്യത്തിൽ മാത്രമേ വിദേശികളെ നിയമിക്കാനും അനുവാദമുള്ളൂ. എന്നാൽ ഈ നിബന്ധനയിൽ നിന്ന് കാർഷിക മേഖലയെ ഒഴിവാക്കിയിട്ടുണ്ട്.
കാർഷിക മേഖലയിൽ ജോലി ചെയ്യാൻ സ്വദേശികൾ വിമുഖത പുലർത്തുന്ന സാഹചര്യത്തിലാണ് നിയമങ്ങളിൽ ഇളവ് വരുത്താൻ അധികൃതർ തയ്യാറായത്.

